കണ്ണൂരിൽ യുവതിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം
കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ച റീജാ വധക്കേസിലെ പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും. ബലാത്സംഗത്തിനു ശേഷം നടന്ന ക്രൂരമായ കൊലപാതകവും കൊള്ളയും പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. എന്നാൽ കോടതി അംഗീകരിച്ചില്ല. ഭർതൃമതിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതിനു ശേഷം ആഭരണങ്ങൾ കവർന്ന സംഭവം സമൂഹമന:സാക്ഷിയെ നടുക്കിയിരുന്നു.
തിരുവനന്തപുരത്ത് 3 പെണ്കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കടലില് നിന്നും കണ്ടെടുത്തു
ഈ സാഹചര്യത്തിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴ ശിക്ഷയും വിധിച്ചത്. പെരിങ്ങത്തൂർ കരിയാട് സേട്ടു മുക്കിലെ ചാകേരി താഴെ കുനിയിൽ സി കെ റീജ (30)യെ കൊലപ്പെടുത്തിയ കേസിൽ പെരിങ്ങത്തൂർ പുളിയനപ്രത്തെ വലിയ കാട്ടിൽ കെ പി അൻസാറിനെ (29)യാണ് കോടതി ശിക്ഷിച്ചത്. പ്രതിക്കെതിരെ 302 (കൊലപാതകം), 376 A (ബലാത്സംഗം), 392 (കവർച്ച) വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി പി എൻ വിനോദ് ശിക്ഷ പ്രഖ്യാപിച്ചത്.
പ്രതിക്ക് ഇരട്ട ജീവപര്യന്തം
ഇരട്ട ജീവപര്യന്തവും, 10 വർഷം കഠിന തടവും, രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിൽ കവർച്ചയ്ക്കുള്ള 10 വർഷം കഠിനതടവ് ആദ്യം അനുഭവിക്കണം. പ്രതി രണ്ടര ലക്ഷം രൂപ പിഴയടച്ചാൽ പണം കൊല്ലപ്പെട്ട റീജയുടെ അവകാശികൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്. കേസിൽ അറസ്റ്റു ചെയ്യപ്പെട്ട അൻസാർ ഇതു വരെ പുറത്തിറങ്ങിയിട്ടുമില്ല.
കേസിൽ 37 സാക്ഷികൾ
37 സാക്ഷികളെയും 22 രേഖകളുമാണ് പ്രമാദമായ മേക്കുന്ന് മത്തിപറമ്പിനടുത്ത സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ സി കെ. റീജ കൊലക്കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ഏഴാം സാക്ഷിയായി വിസ്തരിക്കപ്പെട്ട മകളുടെ മൊഴി കേസിൽ നിർണായകമായി. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് റീജയെ വീട്ടിനടുത്ത വയലിൽ വച്ച് പ്രതി പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ വലിയ കാട്ടിൽ കെ വി അൻസാർ കടന്നുപിടിച്ചിരുന്നു. അന്ന് ബഹളം വച്ചാണ് റീജ കുതറി രക്ഷപ്പെട്ടത്.
മകളുടെ മൊഴി നിർണായകം
കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് അമ്മ തന്നോട് പറഞ്ഞിരുന്നുവെന്ന് മകൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഈ മൊഴി കേസിൽ നിർണ്ണായകമായി. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപെ അമ്മയോടൊപ്പം നടന്നു പോവുന്നതിനിടയിൽ അൻസാർ എതിരെ ബൈക്കിൽ വരുമ്പോഴാണ് ഇയാൾ തന്നെ വയലിൽ വച്ച് ദുരുദ്ദേശത്തോടെ കടന്നുപിടിച്ചിരുന്നതായി അമ്മ പറഞ്ഞതെന്നായിരുന്നു മകളുടെ മൊഴി. പ്രതിക്കൂട്ടിലുള്ള അൻസാറിനെ അന്ന് കോടതിയിൽ തിരിച്ചറിയുകയും ചെയ്തു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി കെ രാമചന്ദ്രന്റെ ചീഫ് വിസ്താരത്തിലാണ് ഈ സംഭവം മകൾ ബോധിപ്പിച്ചത്.
ശാസ്ത്രീയ തെളിവുകൾ
പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻ ഡോ. എസ് ഗോപാലകൃഷ്ണപിള്ള ഉൾപെടെ നാല് സയന്റിഫിക് വിദഗ്ദർ , മൂന്ന് ഡോക്ടർമാർ, ഇൻക്വസ്ററും കേസന്വേഷണവും നടത്തിയ പോലീസ് ഉദ്യോഗസ്ഥരായ സി ഐ കെ സജീവൻ, എസ് ഐ ഫായിസ് അലി, എന്നിവരുൾപ്പെടെ കോടതിയിൽ വിസ്തരിക്കപ്പെട്ടിരുന്നു. ക്രൂരമായ ബലാൽസംഗം നടത്തികൊന്ന ശേഷം പ്രതി അൻസാർ മൃതശരീരത്തിൽ നിന്നും ബലമായി കൈക്കലാക്കിയ റീജയുടെ ആഭരണങ്ങൾ, പ്രതിയുടെ ചളി പുരണ്ട വസ്ത്രങ്ങൾ എന്നിവ കണ്ടെത്താനായതും കേസിൽ നിർണായകമായി. പ്രമാദമായ കോടതി വിധി കേൾക്കാൻ നൂറു കണക്കിനാളുകൾ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. കൊല്ലപ്പെട്ട റീജയുടെ അടുത്ത ബന്ധുക്കളുമെത്തിയിരുന്നു. അൻസാറിനെ പിന്നീട് കനത്ത പൊലിസ് സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.