കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവേറ്: അജ്ഞാതരെ തെരഞ്ഞ് പൊലിസ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് കെട്ടിനകത്തേക്കു വീണ്ടും കഞ്ചാവേറ്. 300 ഗ്രാം കഞ്ചാവും 12 പായ്ക്കറ്റ് ബീഡിയുമാണ് അജ്ഞാതര്‍ എറിഞ്ഞുപോയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സെന്‍ട്രല്‍ ജയിലിന്റെ തെക്കുഭാഗത്തുള്ള മതില് കെട്ടിനകത്തേക്കാണു റോഡില്‍ നിന്നു കഞ്ചാവും ബീഡികളും വലിച്ചെറിഞ്ഞത്. കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറില്‍ ചുരുട്ടി മഴ നനയാതെ ഭദ്രമായാണു അകത്തേക്ക് എറിഞ്ഞത്.
കർണാടകയിൽ ഇനി തിരിച്ചടി; 3 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി
എന്നാല്‍ റോഡില്‍ നിന്നു ജയിലിലേക്ക് ഇവ എറിഞ്ഞുകൊടുത്ത ആളെയോ ആര്‍ക്കുവേണ്ടിയാണോ ഇത് എത്തിച്ചതെന്നും വ്യക്തമല്ല. രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ പതിവു പരിശോധന നടത്തുമ്പോഴാണ് കഞ്ചാവും ബീഡിയും മതിലിനടുത്തു കെട്ടുകളായി കിടക്കുന്നത് കണ്ടത്. ഉടന്‍ സൂപ്രണ്ടിനെ വിവരമറിയിച്ച് അവ കൈമാറി.
സൂപ്രണ്ട് ടൗണ്‍ പൊലിസില്‍ പരാതി നല്കി. ടൗണ്‍ എസ് ഐ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു. എന്നാല്‍ ആരാണ് കഞ്ചാവ് ഉള്ളിലേക്ക് വലിച്ചെറിഞ്ഞതെന്നു വ്യക്തമായിട്ടില്ല. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം റെയ്ഡു നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മുപ്പതോളം മൊബൈല്‍ ഫോണുകളും കഞ്ചാവും മറ്റു സാധനങ്ങളും പിടികൂടിയിരുന്നു. രാഷ്ട്രീയ തടവുകാരില്‍ നിന്നുമടക്കം ഫോണ്‍ പിടികൂടിയതു ഏറെവിവാദമായിരുന്നു.