ഡബിൾ ബല്ലടിച്ച് നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകൾ: തൊഴിൽ നഷ്ടപ്പെട്ടത് ആയിരത്തിലേറെപ്പേർക്ക്
കണ്ണുർ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി സർവീസ് നിർത്തിവെച്ച സ്വകാര്യ ബസുകളിൽ അഞ്ഞുറോളം ഇനിയും തിരിച്ചു വന്നില്ല. ഇതോടെ ഗ്രാമീണ മേഖല കടുത്ത യാത്രാ പ്രതിസന്ധി നേരിടുകയാണ്. ഇതിലേറെ ആയിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമുണ്ടായിട്ടുള്ളത്.
സ്വകാര്യ ബസ് തൊഴിലാളികൾ ഭൂരിഭാഗവും മറ്റു തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇനി ഈ മേഖലയിലേക്കില്ലെന്നാണ് ഇവർ പറയുന്നത്. കണ്ണൂരിൽ ഒന്നോ രണ്ടോ ബസുകൾ ഉള്ള ഉടമകളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്. കട്ടപ്പുറത്തായതും ഇത്തരം ബസുകൾ തന്നെ കണ്ണൂരിൽ നിന്നും കർണാടകയിലെ കൂട്ടയിലേക്ക് സർവിസ് നടത്തിയിരുന്ന പ്രമുഖ സ്വകാര്യ ബസ് വ്യവസായികളായ ലക്ഷ്മിയും സർവീസ് നിർത്തിയവയിൽ ഉൾപ്പെടുന്നു.

പത്തും ഇരുപതും വർഷമായി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പിരിഞ്ഞു പോയത്. പയ്യന്നൂർ മേഖലയിൽ ലോക്ഡൗണിൽ ബസ് സ്റ്റാൻഡ് വിട്ടുപോയ 42 സ്വകാര്യ ബസുകൾ 10 മാസം കഴിഞ്ഞിട്ടും ഇതുവരെ തിരിച്ചു വന്നിട്ടില്ല. ബസ് ഗതാഗതം പുർണതയിൽ എത്തിയെങ്കിലും 42 ബസുകളുടെ അഭാവം ഗ്രാമീണ റൂട്ടുകളിൽ യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. ഹനുമാരമ്പലം റൂട്ടിൽ ഏഴു ബസുകൾ ഇനിയും എത്താനുണ്ട്.
ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള 35 ബസുകളിൽ 15 ബസുകൾ റോഡിൽ ഇറങ്ങാൻ ബാക്കിയുണ്ട്. വടക്കുമ്പാട് വഴി രാമന്തളി റൂട്ടിലും കാനായി റൂട്ടിലും പഴയ ബസ് സ്റ്റാൻഡിൽ കാഞ്ഞങ്ങാട് ഭാഗങ്ങളിലും ദേശീയപാത വഴി സർവീസ് നടത്തുന്ന രണ്ടുവീതം ബസുകളും ഇതുവരെ എത്തിയിട്ടില്ല.
ചെറുപുഴ റൂട്ടിൽ മൂന്ന്ബസുകളും തൃക്കരിപ്പൂർ റൂട്ടിൽ നാലു ബസുകളും സർവീസ് തുടങ്ങാൻ ബാക്കിയുണ്ട്. നിലവിൽ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് 164 ബസുകളും പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ച് 20 ബസുകളുമാണ് കഴിഞ്ഞ ദിവസം സർവീസ് നടത്തിയത്. സർവീസ് നടത്തിക്കൊണ്ടിരുന്ന അഞ്ചു ബസുകൾ അറ്റകുറ്റപ്പണി നടത്താനായി ഗേരേജിലാണ്. ഗ്രാമീണ റൂട്ടിൽ സ്വകാര്യ ബസുകൾ കുറഞ്ഞത് ഇപ്പോൾ വിദ്യാർഥികളെയും പ്രയാസപ്പെടുത്തിയിട്ടുണ്ട്.
10 മാസത്തിന് ശേഷം ഒരു സ്വകാര്യ ബസ് കൂടി ഇന്നലെ റോഡിൽ ഇറങ്ങി. കാനായി–മണിയറ, രാമന്തളി–വടക്കുമ്പാട്, പിലാത്തറ–പഴയങ്ങാടി റൂട്ടുകളിലേക്ക് പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന പ്രിയ ബസാണ് ഇന്നലെ സർവീസ് തുടങ്ങിയത്. കട്ടപ്പുറത്തായ ബസുകൾ റോഡിലിറക്കാൻ വേണ്ടി ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നു. മാസങ്ങളായി നിർത്തിയിടുന്നതു കാരണം പലതിന്റെയും ഗിയർബോക്സ് കേടായി. ബാറ്ററികൾ ചാർജിറങ്ങുകയും ചെയ്തിട്ടുണ്ട്. സർക്കാർ ടാക്സ് ഒഴിവാക്കിയതെന്നല്ലാതെ മറ്റു സഹായങ്ങൾ ഒന്നും ചെയ്യാൻ തയ്യാറാവുന്നില്ലെന്ന് ബസുടമകൾ പറയുന്നു.












Click it and Unblock the Notifications