ഇ ബുൾ ജെറ്റ് വ്ളോഗർമാർ ജാമ്യം കിട്ടി ജയിലിന് പുറത്തിറങ്ങി, മിണ്ടാതെ വീട്ടിലേക്ക്
കണ്ണൂര്‍: വിവാദ വ്‌ളോഗര്‍മാരായ ലിബിനും എബിനും ജാമ്യം നേടി ജയിലിന് പുറത്തിറങ്ങി. ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ ഇവരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഇവര്‍ക്ക് ഇന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ സബ് ജയിലില്‍ നിന്നും വൈകിട്ടോടെ പുറത്ത് ഇറങ്ങിയ എബിനും ലിബിനും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇരുവരേയും കാണാന്‍ നിരവധി പേരാണ് സബ് ജയിലിന് മുന്നില്‍ തടിച്ച് കൂടിയിരുന്നത്. അഭിഭാഷകനും വീട്ടുകാര്‍ക്കും ഒപ്പം എബിനും ലിബിനും വീട്ടിലേക്ക് മടങ്ങി. ഇരുവരും കണ്ണൂര്‍ ഇരട്ടി സ്വദേശികളാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് 7000 രൂപ കെട്ടിവെച്ചും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും ആണ് ഇവരെ കോടതി ജാമ്യത്തില്‍ വിട്ടത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയതിനും അറസ്റ്റിലായ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇവര്‍ നശിപ്പിച്ച പൊതുമുതലിന്റെ മൂല്യം അറിയിക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വൈകിട്ടും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പശ്ചാത്തലത്തില്‍ ഇത് പരിഗണിക്കാതെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
എല്ലാ ബുധനാഴ്ചയും രാവിലെ 11 മണിക്കും രണ്ട് മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഇവരോട് കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെ കമ്പ്യൂട്ടര്‍ മോണിറ്റര്‍ അടക്കം ഇവര്‍ തകര്‍ത്തു എന്നാണ് ആരോപണം. ഇത് കൂടാതെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളെ കൂട്ടിയത് അടക്കമുള്ള കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുണ്ട്. മോഡിഫിക്കേഷന്‍ നടത്തി വിവാദത്തിലായ ഇവരുടെ വാഹനമായ നെപ്പോളിയന്റെ രജിസ്‌ട്രേഷന്‍ ആര്‍ടിഒ റദ്ദാക്കിയിരിക്കുകയാണ്. അപകടകരമായ തരത്തില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടി. ഇവരുടെ ലൈസന്‍സ് റദ്ദാക്കാനും സാധ്യതയുണ്ട്.
നിയമവിരുദ്ധമായ ട്രാവലര്‍ രൂപമാറ്റം നടത്തിയതിനും നികുതിയും ചേര്‍ന്ന് 42000 രൂപ പിഴ അടക്കണമെന്ന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് ഇവരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ ആര്‍ടിഒ ഓഫീസില്‍ എത്തി ഇവര്‍ ബഹളം വെയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്നാരോപിച്ച് ഫേസ്ബുക്കില്‍ ലൈവ് വീഡിയോയും ഇട്ടു. ഇതോടെയാണ് കാര്യങ്ങള്‍ വഷളായത്.












Click it and Unblock the Notifications