ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരെ റിമാൻഡ് ചെയ്തു, കള്ളക്കേസ് എന്ന് ലിബിനും എബിനും
കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. വാന്‍ ലൈഫ് യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ട്രാവലര്‍ നിയമവിരുദ്ധമായി മോഡിഫൈ ചെയ്തതിന് ഇവര്‍ക്ക് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ എത്തിയ ലിബിനും എബിനും ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കമാണ് ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആര്‍ടിഒ ഓഫീസില്‍ എത്താനുളള നോട്ടീസും നല്‍കി. തങ്ങളുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്ത വിവരം ഇവര്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. മാത്രമല്ല ആളുകളോട് തിങ്കളാഴ്ച രാവിലെ ആര്‍ടിഒ ഓഫീസില്‍ എത്താനും ഇവര്‍ യൂട്യൂബ് ചാനല്‍ വഴി ആഹ്വാനം നടത്തി.

രാവിലെ ആര്‍ടിഒ ഓഫീസിലെത്തിയ ഇവരോട് 42400 രൂപ പിഴ അടക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആവശ്യപ്പെട്ടു. നികുതി കുടിശികയും വാഹനം നിയമവിരുദ്ദമായി രൂപമാറ്റം വരുത്തിയതിനുളള പിഴയും ചേര്‍ത്താണ് ഇത്രയും തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് തയ്യാറാതെ ഓഫീസില്‍ ഇരുന്ന് ബഹളം വെച്ച ഇവര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്ന് ലൈവായി സോഷ്യല്‍ മീഡിയ വഴി ആരോപിക്കുകയും ചെയ്തു.
ഇതോടെയാണ് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരം അറിയിച്ചത്. അതിനിടെ ഇവരുടെ ഫോളോവേഴ്‌സില്‍ ചിലര്‍ ആര്‍ടിഒ ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയതോടെ എബിനും ലിബിനും കുരുക്ക് കൂടുതല്‍ മുറുക്കി. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കൂടിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രമോദ് കുമാര്‍ ആണ് വ്‌ളോഗര്‍മാര്‍ക്കെതിരെ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഇവര്‍ ആരോപിച്ചു. ഇരുവര്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിന്റെ വക വലിയ പ്രചാരണം ആണ് നടക്കുന്നത്.
കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications