വിഷു വിപണി കീഴടക്കി മൺപാത്രങ്ങൾ; അതും പുത്തൻ മേക്കോവറിലൂടെ വീട്ടമ്മമാരുടെ മനം കീഴടക്കുന്നു
കണ്ണൂർ: വിഷുക്കാലത്ത് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ട് മൺപാത്രങ്ങൾക്ക്. വടക്കൻ കേരളത്തിൽ കണിവയ്ക്കുന്നത് പുത്തൻ മൺപാത്രങ്ങളിലാണെന്നതിനാൽ ഏപ്രിൽ ആദ്യവാരത്തിൽ കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും ആയിരക്കണക്കിന് മൺപാത്രങ്ങൾ നിരന്നു കഴിഞ്ഞു. പ്രാചീനകാലം മുതൽ മനുഷ്യരുടെ അടുക്കളയിലും തീൻമേശയിലും വ്യത്യസ്തമായ മൺപാത്രങ്ങളുണ്ട്. എന്നാൽ പിന്നീട് അലൂമിനിയവും സ്റ്റീലും മറ്റും ആസ്ഥാനം കൈയ്യടക്കിയെങ്കിലും വിഷരഹിത ഭക്ഷണം പാചകം ചെയ്യാൻ മൺചട്ടികളും കലങ്ങളുമൊക്കെ വേണമെന്ന തിരിച്ചറിവിലേക്ക് വീണ്ടും ആളുകൾ എത്തിയിരിക്കുകയാണ്
കാലത്തിനൊത്തു കോലം മാറുന്നതുപോലെ മൺപാത്രങ്ങളും ഇപ്പോൾ പുത്തൻ മെയ്ക്ക് ഓവറിലാണ്. ഗ്യാസ് അടുപ്പുകളിലും ഇൻഡക്ഷനിലും പാചകം ചെയ്യാവുന്ന ന്യൂജൻ മൺപാത്രങ്ങളോട് വീട്ടമ്മമാർക്ക് പ്രിയം കൂടി വരികയാണ്. പാത്രങ്ങളും ചട്ടികളും മാത്രമല്ല ടാപ്പ് ഘടിപ്പിച്ച കുജകൾ, ഗ്ളാസുകൾ, കണിവയ്ക്കാനുള്ള ഉരുളികൾ, ചീനച്ചട്ടി കുടുക്കകൾ, അടുപ്പ് , ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ വൈവിധ്യങ്ങൾ ഇന്ന് മൺപാത്ര രംഗത്തുണ്ട്.

പച്ചക്കറിയിലും ഇറച്ചിയിലുമൊക്കെയുള്ള വിഷാംശങ്ങൾ മൺപാത്രങ്ങൾക്ക് വലിച്ചെടുക്കാൻ കഴിയുന്നത് വയറിനു ബാധിക്കുന്ന മാരക രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയുമെന്ന് കഴിഞ്ഞ 12 വർഷക്കാലമായി കണ്ണൂർ നഗരത്തിൽ മൺ പാത്ര വിൽപ്പന നടത്തിവരുന്ന കോഴിക്കോട് കരിപ്പൂർ സ്വദേശിയായ പടിഞ്ഞാറെക്കര നാരായണൻ പറഞ്ഞു.
കുംഭാര സമുദായത്തിൽപ്പെട്ട നാരായണൻ ഭാര്യ മിനി മകൻ വിഷ്ണു എന്നിവരൊന്നിച്ചാണ് കണ്ണൂർ നഗരത്തിൽ വിഷുക്കാലത്ത് മൺപാത്ര വിൽപ്പനയ്ക്കായി എത്തുന്നത്. തമിഴ്നാട്ടിലെ തലക്കുളം, കുളച്ചൽ, വേളാങ്കണ്ണി , തേനി, കമ്പം, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലെ വയലുകളിൽ നിന്നാണ് ലോറികളിൽ കളിമണ്ണ് കൊണ്ടുവരുന്നത്.
കേരളത്തിൽ തൃശൂർ, പാലക്കാട്, ഷൊർണൂർ ആലത്തൂർ എന്നിവടങ്ങളിലെ കുംഭാര സമുദായക്കാരാണ് മൺപാത്രങ്ങൾ ഉണ്ടാക്കുന്നത്. ഇപ്പോൾ കൈ വിരുത് മാത്രമല്ല മെഷീനും ഉപയോഗിക്കുന്നത് മൺപാത്ര നിർമാണത്തിന് വേഗത കൂട്ടിയിട്ടുണ്ട്. എന്നാൽ കളിമണ്ണിൻ്റെ വില കുത്തനെ കുട്ടിയതും കൂലി വർധനവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് നാരായണൻ പറയുന്നത്. മൺകലത്തിന് 250 രൂപ മുതൽ മുകളിലോട്ടാണ് വില. പിടിയുള്ള ഉരുളിക്ക് 360 രൂപയും ചട്ടിക്ക് 60 രൂപ മുതൽ 700 രൂപവരെയും വിലയുണ്ട്. ചീനച്ചട്ടിക്ക് 140-മുതൽ വിലയുണ്ട് മൺകപ്പിന് 100 രൂപയാണ് വിലനിലവാരം.
പ്രകൃതിയുമായി ഇണങ്ങി പോകുന്ന ജീവിത ശൈലിയാണ് മൺപാത്രങ്ങളിലുണ്ടാക്കുന്ന ഭക്ഷണവും അതിൻ്റെ ഉപയോഗവും. വിഷു കാലത്ത് മാത്രമല്ല എന്നും അടുക്കളകളിൽ നിറഞ്ഞു നിന്നിരുന്ന മലയാളികളുടെ സ്വന്തം ചട്ടിയും കലവുമൊക്കെ വീണ്ടും തിരിച്ചുവരവിൻ്റെ പാതയിലാണ്. അതിൻ്റെ തെളിവായി മാറിയിരിക്കുകയാണ് മൺപാത്രങ്ങൾ വാങ്ങുന്നതിനായി വിവിധയിടങ്ങളിലെത്തുന്ന ആൾക്കൂട്ടങ്ങൾ.












Click it and Unblock the Notifications