ധര്‍മ്മടത്ത് വയോധികയെ മര്‍ദ്ദിച്ച സംഭവം; സിഐക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകള്‍
തലശേരി: മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മര്‍ദ്ദിച്ച ധര്‍മ്മടം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയ്‌ക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം. സ്റ്റേഷനില്‍ എത്തിയവരെ അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസെടുത്തിട്ടില്ല എന്നാണ് ആക്ഷേപം. സംഭവത്തെ തുടര്‍ന്ന് സി ഐ കെ വി സ്മിതേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഐ പി സി 340, 323, 324, 427 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ലഹരി ഉപോയോഗിച്ചിരുന്നു. പൊലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. മദ്യലഹരിയിലായിരുന്ന പൊലീസുകാരന്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ മര്‍ദ്ദിച്ചതായും വ്യക്തമാക്കിയിരുന്നു.

തന്നെ പൊലീസുകാരന്‍ പ്രകോപനമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. തനിക്കെതുരെയുള്ള കേസിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെന്നും സുനില്‍ കുമാര്‍ അറിയിച്ചിരുന്നു. സുനില്‍ കുമാര്‍ എ എസ് പിക്ക് നല്‍കിയ പരാതിയിലാണ് ധര്‍മ്മടം പൊലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വിഷുദിവസം രാത്രിയില്‍ ധര്‍മടം പൊലിസ് സ്റ്റേഷനില്‍ മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന വയോധികയെ സ്റ്റേഷന്‍ വളപ്പില്‍ തളളിയിടുകയും അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയുള്‍പ്പെടെയുളള ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അന്നേ ദിവസം അവധിയിലായിരുന്ന ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിച്ചിരുന്നു.
പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നു വകുപ്പുതല അന്വേഷണത്തില്‍തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. നേരത്തെ സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥനാണ് സ്മിതേഷെന്നു ആരോപണമുയര്‍ന്നിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍കൂടിയായ സ്മിതേഷ് യാതൊരു കാരണവും കൂടാതെ കടന്നാക്രമിച്ചത്.
അന്നേ ദിവസം ഡ്യൂട്ടിയില്‍ഇല്ലാതിരുന്ന ഇയാള്‍ മഫ്തിവേഷത്തില്‍ സ്റ്റേഷനിലെത്തുകയും സ്റ്റേഷന്‍ മുറ്റത്ത് നിന്നിരുന്നവര്‍ക്കു നേരെ അനാവശ്യമായി തട്ടിക്കയറുകയുമായിരുന്നു വയോധികയാണെന്ന പരിഗണന നല്‍കാതെയാണ് അസഭ്യം വിളിക്കുകയും അവരെ തളളിതാഴെയിടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമാണിത്. വിഷു ദിനത്തില്‍ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ധര്‍മ്മടം എസ്.എച്ച്.ഒ ക്രൂരമായാണ് മര്‍ദ്ദിച്ചത്. സ്റ്റേഷന്‍ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഇവരുടെ കാറും തല്ലിത്തകര്‍ത്തു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല. തൃപ്പൂണിത്തുറയിലും എറണാകുളം നോര്‍ത്തിലും സമീപകാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങളുണ്ടായി. കളമശേരിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തു. ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാരിനും സി.പി.എമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനല്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ധര്‍മ്മടത്തും നടപ്പാക്കുന്നത്. ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ സേനയില്‍ ഒരു നിയന്ത്രണവുമില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications