പഠനമികവിന് തനിക്ക് ലഭിച്ച തുക സംഭാവനയായി നല്‍കി ഹൃദൃുത്: കേരളത്തിന് മാതൃകയെന്ന് മന്ത്രി ഇ പി
കണ്ണൂര്‍: പഠനമികവിന് തനിക്കു ലഭിച്ച സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. മന്ത്രി ഇ പി ജയരാജനെ കലക്ട്രേറ്റിലെ അവലോകന യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഹൃദ്യുത് ഹേംരാഗ് എന്ന പതിനാറുകാരന്‍ കാത്തു നിന്നാണ് തുക കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന നേരിട്ട് ഏല്‍പ്പിക്കാനായിരുന്നു ആ കാത്തിരിപ്പ്. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് വാങ്ങിയതിന് വിവിധയിടങ്ങളില്‍ നിന്ന് സമ്മാനമായി കിട്ടിയ തുകയാണ് ഹൃദ്യുത് സംഭാവന നല്‍കിയത്.
നെഞ്ച് തകർന്ന് പോകും; പച്ചക്കാട്ടിലുണ്ടായത് 80 വീടുകൾ, അവശേഷിക്കുന്നത് 11,ഒരു ഗ്രാമം തന്നെ ഓർമ്മയായി
ക്ലബ്ബുകളും സാസ്‌കാരിക സംഘങ്ങളും സമ്മാനമായി നല്‍കിയ പണം സ്വന്തമായി എന്തെങ്കിലും വാങ്ങാന്‍ മാറ്റി വെച്ചതായിരുന്നു. 'എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകള്‍ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി''. ആരുടെയും ഹൃദയത്തെ തൊടുന്ന വാക്കുകളായിരുന്നു ആ കൗമാരക്കാരന്റേത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കും എതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചിവിടുന്നവര്‍ക്കുള്ള മറുപടിയാണിതെന്നു മന്ത്രി ഇ പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനാണ് ഹൃദ്യുത്. ഇപ്പോള്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്. നാടിനെ കെടുതിയില്‍ നിന്നു കരകയറ്റാന്‍ കേരളമൊന്നാകെ മുന്നോട്ടു വരികയാണ്. അനസും നൗഷാദും ഹൃദ്യുതും ജീവിച്ചിരിക്കുന്ന നമ്മുടെ കേരളം ഒരു നീചജന്മങ്ങള്‍ക്ക് മുന്നിലും തോല്‍ക്കുകയില്ല. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഇ പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.