എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വിജയരാഘവന് പകരം ഇപി ജയരാജനെത്തിയേക്കും
കണ്ണൂര്‍: കേരളത്തില്‍ നിന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് എ വിജയരാഘവന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ പേരുകള്‍ പരിഗണിക്കുന്നു. ആരാകും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇപി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. നേരത്തെ ഇപി ജയരാജനെ പിബിയിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ചത് പോലെ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പകരക്കാരനായി എ വിജയരാഘവനെ പാര്‍ട്ടി പിബിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിവുവരികയായിരുന്നു.
കാവ്യക്ക് കുരുക്ക് മുറുകുന്നു? ചോദ്യാവലിയൊരുക്കി ക്രൈംബ്രാഞ്ച്, ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു
ഈ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ഇപിയെ പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം സിപിഎമ്മിന് നിരവധി വിവാദ കാര്യങ്ങള്‍ മുന്നിലുള്ളതിനാല്‍ വിജയരാഘവന്‍ വഹിച്ചിരുന്ന ഉത്തരവാദിത്തം ഇപിയിലേക്ക് വരുന്നത് എല്‍ഡിഎഫിന് ഗുണകരമായേക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിനും ഇതേ നിലപാടാണ്. കെ റെയില്‍ വിരുദ്ധ സമരമുള്‍പ്പെടെ കേരളത്തില്‍ ശക്തമാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന കാര്യമാണിത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പുതിയ നേതാവിനെ പരിഗണിക്കാന്‍ അധിക നാള്‍ എടുക്കില്ല. അതേസമയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ ഇപി നിലപാട് വ്യക്തമാക്കിയതാണ്.
പാര്‍ട്ടി ചുമതലകളിലായിരിക്കും ജയരാജന്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. നിലവില്‍ പാര്‍ട്ടിക്ക് ഇപി ജയരാജനെ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന സ്ഥാനമാണിത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇപിക്ക് അര്‍ഹിക്കുന്ന ചുമതലയായി ഇത് കണക്കാക്കപ്പെടുകയും ചെയ്യും. ആദ്യ പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ഇപി. വ്യവസായം, കായികം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങളാണ് പാര്‍ട്ടിയില്‍ ഉണ്ടായത്. പ്രായപരിധി മാനദണ്ഡം സിപിഎം കര്‍ശനമാക്കിയതോടെ പാര്‍ട്ടി പിബിയും കേന്ദ്ര കമ്മിറ്റിയും കൂടുതല്‍ ചെറുപ്പമായി.
75 വയസ്സ് പിന്നിട്ട എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ഹനന്‍ മൊള്ള, എന്നിവര്‍ ഒഴിവായി. മുഖ്യമന്ത്രി പിണറായിവിജയന് മാത്രമാണ് ഇളവ് അനുവദിച്ചത്. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ 85 അംഗം കേന്ദ്ര കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. കമ്മിറ്റിയിലെ 17 പേര്‍ പുതുമുഖങ്ങളാണ്. അതോടൊപ്പം 15 പേര്‍ വനിതകളുമാണ്. കേരളത്തില്‍ നിന്നും പി രാജീവ്, കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തിയവരാണ്. കേരളത്തില്‍ നിന്നുള്ള എംസി ജോസഫൈന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവായി.
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ബംഗാളില്‍ നിന്ന് രാമചന്ദ്ര ദോം പൊളിറ്റ് ബ്യൂറോയിലെത്തിയപ്പോള്‍ പിബിയിലെ ആദ്യത്തെ ദളിത് മുഖമെന്ന നേട്ടം സ്വന്തമാക്കി. ബംഗാളിലെ ഉയര്‍ന്ന പ്രാതിനിധ്യവും സിപിഎമ്മിന് ഉറപ്പിക്കാനായി. പാര്‍ട്ടി അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായി ദൈനംദിന കാര്യ നടത്തിപ്പിനായി നേരത്തെ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയേറ്റ് ഉടന്‍ പുനസ്ഥാപിക്കും. പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എളമരം കരീം, സിഎസ് സുജാത, വിജു കൃഷ്ണന്‍, തുടങ്ങിയവര്‍ കേന്ദ്ര സെക്രട്ടേറിയേറ്റിന്റെ ഭാഗമായേക്കും.
നിലവിലെ 17 അംഗ പിബിയില്‍ ആറ് പേര്‍ ബംഗാളില്‍ നിന്നും നാല് പേര്‍ കേരളത്തില്‍ നിന്നുമായിരുന്നു. ബംഗാളില്‍ നിന്നുള്ള ബൃന്ദ കാരാട്ട് പാര്‍ട്ടി സെന്ററിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ബംഗാളില്‍ നിന്നുണ്ടായിരുന്ന ബിമന്‍ ബസുവും, ഹനന്‍ മൊള്ളയും ഇത്തവണ ഒഴിവായി. മൊള്ളയ്ക്ക് പകരം അശോക് ധാവ്‌ളെ മഹാരാഷ്ട്രയില്‍ നിന്നും പിബിയിലെത്തി. പിബിയിലെ ബംഗാളില്‍ നിന്നുള്ള അംഗസംഖ്യ ആറില്‍ നിന്ന് അഞ്ചായി കുറഞ്ഞു. നിലവില്‍ പാര്‍ട്ടി അംഗസംഖ്യ അനുസരിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഘടകം കേരളത്തിലാണ്. നിലവില്‍ രണ്ട് ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ബംഗാളില്‍ നിന്നുള്ളത്. കേരളത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിന് മുകളിലാണ് അംഗങ്ങളുള്ളത്.
പ്രതിപക്ഷ യോഗം വിളിക്കാതെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ തുടരെ പ്രശ്നം. പരിഹരിക്കാനിറങ്ങി രാഹുല്‍