ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അതു ഇസ്രയേലായാലും പലസ്തീനായാലും: കെകെ ശൈലജ
കൂത്തുപറമ്പ്: വിവാദമായ ഫെയ്‌സ് ബുക്ക് പേജിലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജ എം. എല്‍. എ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നും ഇക്കാര്യത്തെ കുറിച്ചു പറഞ്ഞ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. കൂത്തുപറമ്പില്‍ സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
'യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചു. 'ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രയേലായാലും പലസ്തീനായാലും, ആര്‍ക്കും ഒരു സംശയവും വേണ്ട, കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്' ,അവർ വ്യക്തമാക്കി.

നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ കെ കെ ശൈലജ വിശദീകരണം നല്‍കിയിരുന്നു. '1948 മുതല്‍ പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധതടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നുവെന്നായിരുന്നു കെ കെ ശൈലജ നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ ശൈലജയുടെ വിവാദപരാമര്‍ശത്തില്‍ ഇതുവരെ സി.പി. എം നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാനസെക്രട്ടറി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞത്.












Click it and Unblock the Notifications