വ്യാജമദ്യ വിൽപന നടത്താൻ വാഹനങ്ങളിൽ കറക്കം: സമാന്തര ബാർ നടത്തിയ യുവാവിനെ എക്സൈസ് പൊക്കി
കണ്ണുർ: വ്യാജമദ്യവുമായി മൊബൈൽ ബാർ നടത്തിയിരുന്ന യുവാവ് ഒടുവിൽ കുടുങ്ങി. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്. ഇതുപ്രകാരം ലോക്ക് ഡൗൺ കാലയളവിൽ മലയോരത്ത് നിരവധി സമാന്തര ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായി. നാടൻ വിദേശമദ്യമാണ് വാഹനങ്ങളിൽ സഞ്ചരിച്ച് വിൽപ്പന നടത്തി വരുന്നത്.
വിദേശത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കിയാൽ വഴി നാട്ടിലെത്തിക്കാം: നടപടി ആരംഭിച്ച് സർക്കാർ
മലയോര മേഖലയിലെ സമാന്തര ബാര്‍ നടത്തിപ്പുകാരെക്കുറിച്ച് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളോളം നടത്തിയ രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി മാട്ടറ-കാലാങ്കി ടൗണിലെ അനധികൃത മദ്യ വില്‍പ്പനക്കാരനെ കര്‍ണ്ണാടക മദ്യവും കെ.എസ്.ബി.സി മദ്യവുമായി അറസ്റ്റ് ചെയ്തു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ കാലാങ്കിയില്‍ നടത്തിയ റെയിഡിലാണ് മാട്ടറ-കാലാങ്കി സ്വദേശി മച്ചിനി ഹൗസില്‍ ഗോപിയുടെ മകന്‍ എം.ജി അരുണ്‍ (23) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഈ പ്രദേശങ്ങളില്‍ ഇയാളുടെ നേതൃത്വത്തില്‍ അനധികൃത മദ്യ വില്‍പ്പന സജീവമാണെന്ന് എക്സൈസ് പറഞ്ഞു. ഇയാളും കൂട്ടാളികളും വാഹനങ്ങളിൽ സഞ്ചരിച്ചാണ് മദ്യവിൽപന നടത്തി വരുന്നത്.
മലയോര മേഖലകളിലെ ഇത്തരം വ്യാജ മദ്യലോബികള്‍ നടത്തുന്ന സമാന്തര ബാറുകളിലൂടെ ലക്ഷങ്ങളാണ് ഇവര്‍ വരുമാനമുണ്ടാക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ മലയോര മേഖലയിലെ മദ്യ ലോബികളുടെ വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചുണ്ട്. അനധികൃത മദ്യവില്‍പ്പനക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.കെ വിനോദന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.വി വത്സന്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി. ജലീഷ്, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം കെ. ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നെല്‍സണ്‍ തോമസ്, ടി. സനലേഷ്, ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍ എന്നിവരും ഉണ്ടായിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.