ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞു വരവെ അഞ്ച് പ്രവാസി മലയാളികൾ മുങ്ങി: പിടികൂടി കേസെടുക്കണമെന്ന് കളക്ടർ
കണ്ണൂർ: വിദേശത്തുനിന്നെത്തി നഗരത്തിലെ നക്ഷത്ര ഹോട്ടലിൽ പെയ്ഡ് ക്വാറന്റൈനിലായിരുന്ന അഞ്ചംഗ സംഘം മുങ്ങി. പാനൂർ സ്വദേശികളായ ഇവർ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കടന്നുകളഞ്ഞതെന്നു കരുതുന്നു. ഇതിനു ശേഷമാണ് ഹോട്ടൽ അധികൃതർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.
കണ്ണൂരിൽ അതിഥി തൊഴിലാളികൾ വീണ്ടും സംഘടിതരായി റോഡിലിറങ്ങി
ഈ മാസം പത്തിന് കോലാലംപൂരിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാണ് സംഘമെത്തിയത്. ഇരുപതിനടുത്ത പ്രായമുള്ള യുവാക്കളാണ് നാലു പേരും. ഇവരുടെ കൂട്ടത്തിൽ ഒരു പതിമൂന്നുകാരനുമുണ്ട്. സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണകേന്ദ്രത്തിലായിരുന്നു ആദ്യം. അവിടെ സൗകര്യങ്ങൾ പോരെന്നു പറഞ്ഞാണ് പെയ്ഡ് ക്വാറന്റൈനിലേക്ക് മാറിയത്. അടിയന്തരമായി ഇവരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ക്വാറന്റൈനിലാക്കാൻ കലക്ടർ ജില്ലാ ടിവി സുഭാഷ് പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽരണ്ടു പേര് ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ദുബായില്‍ നിന്ന് മെയ് 16ന് ഐഎക്സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരിയും മെയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശി 41കാരനുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശി 42കാരന് ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.