കണ്ണൂരിൽ യതീഷ് ചന്ദ്രയുടെ ശബ്ദത്തിലും വ്യാജ സന്ദേശം പ്രചരിക്കുന്നു: ഉറവിടം തപ്പി പോലീസ്!!
കണ്ണൂർ: കൊവിഡ് കാലത്തെ വ്യാജ സന്ദേശങ്ങൾ പോലീസിനെയും ആരോഗ്യ പ്രവർത്തകരെയും വട്ടംചുറ്റിക്കുന്നു. ജില്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും വ്യാജ സന്ദേശങ്ങൾ കബളിപ്പിക്കുന്നുണ്ട്. പയ്യന്നൂരിലും തായി നേരിയിലും കണ്ണൂരും തലശേരിയിലും വ്യാജ സന്ദേശങളാൽ കബളിപ്പിക്കപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ പല തവണ റെയിൽവേ സ്‌റ്റേഷനുകളിലെത്തിയിട്ടുണ്ട്. വ്യാജസന്ദേശക്കാരെ തളയ്ക്കാൻ. പോലീസും ജില്ലാ ഭരണകൂടവും പല തവണ ശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല.
പയ്യന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടതിന് രണ്ട് കരാറുകാർക്കെതിരെയും ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയും നേരത്തെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ
കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ ശബ്ദത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൊവിഡിനെതിരെയുള്ള മുന്നറിയിപ്പെന്ന രീതിയിൽ ഞാൻ യതീഷ് ചന്ദ്രയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ജില്ലയിലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. പലരും ഇതു എസ്പിയുടെ സന്ദേശമാണെന്ന് കരുതി ഷെയർ ചെയ്തു. എന്നാൽ അശാസ്ത്രീയമായ സന്ദേശമാണ് എസ്പിയുടെ പേരിൽ പ്രചരിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പരാതിപ്പെട്ടതോടു കൂടിയാണ് സൈബർ വിങ് അന്വേഷണമാരംഭിച്ചത്.

കൊവിഡിനെ നേരിടാൻ ആവി പിടിച്ചാൽ മതിയെന്നുപറയുന്നതാണ് സന്ദേശം.
എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നേരത്തെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോക്ടർ അഷറഫിന്റെ പേരിലും കൊ വിഡ് പ്രതിരോധ ഉപദേശത്തിന്റെ മറവിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.
ചെറുനാരങ്ങ നീര് കൊവിഡിനെ ചെറുക്കുമെന്നാണ് ഡോക്ടറുടെ പേരിൽ പ്രചരിച്ച ശബ്ദ സന്ദേശം. ഈ സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തുവെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ആരോഗ്യ പ്രവർത്തകനായ ഡോ. അഷ്റഫ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ നിരവധി പോസ്റ്റുകളുമായി എത്തിയിട്ടുണ്ട്.ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന തനിക്കെതിരെ ചിലർ നടത്തിയ ഗൂഡാലോചനയാണ് വ്യാജസന്ദേശമെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.












Click it and Unblock the Notifications