തന്നെ ജയിലിൽ അടച്ചതിനു പിന്നിൽ ഗൂഡാലോചന: എംസി കമറുദ്ദീൻ എംഎൽഎ
കണ്ണൂര്‍: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ ജയിൽ മോചിതനായി. തനിക്കെതിരെ രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നുവെന്ന ആരോപണമാണ് കണ്ണൂർ സെൻട്രൽ ജയിലിന് മുൻപിൽ നിന്നും മാധ്യമ പ്രവർത്തകരോട് ത്തരോട് ഉന്നയിച്ചത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന എം സി കമറുദ്ദീന്‍ എംഎല്‍എ ഇന്നലെ വൈകുന്നേരമാണ് ജയില്‍ മോചിതനായത്.
തന്റെ അറസ്റ്റിനു പിന്നില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചനയുണ്ടെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഹരിയുടമകള്‍ക്കു പണം കിട്ടാനുള്ള താല്‍പര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ല. എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. ഡയറക്ടര്‍മാരില്‍ മറ്റാരെയും ഒരു വിധത്തിലും സര്‍ക്കാര്‍ ഈ രീതിയിൽ ബുദ്ധിമുട്ടിച്ചില്ല. ഇതില്‍ പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും.
ഏകദേശം 42 വര്‍ഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല, ചരിത്രം മാപ്പു നല്‍കില്ല. അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും എം.എല്‍.എ പറഞ്ഞു. 89ല്‍ നിന്ന് 7923ലേക്ക് മഞ്ചേശ്വരത്തെ ഭൂരിപക്ഷം വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഗൂഢാലോചന. വിശദാംശങ്ങള്‍ പിന്നീട് പറയും. ഇത്തവണ തെരഞ്ഞെടുപ്പു രംഗത്തുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയുന്നില്ല. സി.എച്ചിന്റെ ഭാഷയില്‍ രാഷ്ട്രീയക്കാര്‍ തെങ്ങുകയറ്റക്കാരെപ്പോലെ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ്. പാര്‍ട്ടി പറഞ്ഞാല്‍ കയറും. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീന്‍ വ്യക്തമാക്കി.
കാഞ്ഞങ്ങാട് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി 96 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കമറുദ്ദീന്‍ പുറത്തിറങ്ങുന്നത്. 148 കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കമറുദ്ദീന്‍ മോചിതനായത്. കഴിഞ്ഞ നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.148 വഞ്ചനാ കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ചന്തേര, കാസർകോട്, പയ്യന്നൂർ പൊലിസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കരുതെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത് കോടതികളിലെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വ്യാഴാഴ്ച്ച വൈകുന്നേരമാണ് എം.സി കമറുദ്ദീൻ പുറത്തിറങ്ങിയത്.സ്വന്തം നാടായ തൃക്കരിപ്പൂരിൽ വിലക്കുള്ളതിനാൽ മഞ്ചേശ്വരം മണ്ഡലത്തിലെ വാടക വീട്ടിലേയ്ക്കാണ് പ്രവർത്തകരുടെ അകമ്പടിയോടെ കമറുദ്ദീൻ പോയത്. അതേ സമയം കേസിലെ മുഖ്യപ്രതിയായ പുക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്. കർണാടകയിൽ ഒളിവിൽ കഴിയുന്ന ഇവർക്കായി പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.