അഴീക്കൽ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്ക് കാർഷിക ഫലങ്ങളുമായി ഉരു: ആഴ്ച തോറും സര്വീസ്
കണ്ണൂർ: അഴീക്കൽ തുറമുഖത്തിന്റെ വികസന സാധ്യതകൾക്ക് പ്രതീക്ഷ പകർന്നു കൊണ്ട് ലക്ഷദ്വീപിലേക്ക് കാർഷിക വിഭവങ്ങളുമായി ഉരു സർവീസ് നടത്തും. ഉരു സർവീസ് അടുത്തയാഴ്ച തന്നെ തുടങ്ങുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ഉരു ഉടമകളും ലക്ഷദ്വീപ് ഭരണകൂടവും തമ്മിൽ കരാറിലെത്തി. എല്ലാ ആഴ്ചകളിലും ഭക്ഷ്യസാധനങ്ങളും കാർഷിക ഫലങ്ങളും നിർമാണ സാമഗ്രികളുമായാണ് ഉരു സർവീസ് നടത്തുക. തേങ്ങയും മീനും ഒഴികെയുള്ള സാധനങ്ങൾ മുഴുവൻ കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ദ്വീപിലേക്ക് എത്തിച്ചേരുന്നത്.
പരീക്ഷ തീർന്നില്ല, അടുത്ത അധ്യയന വർഷത്തേക്കുളള പുസ്തകം തയ്യാർ, വീണ്ടും കയ്യടി നേടി പിണറായി സർക്കാർ
നേരത്തെ ലക്ഷദ്വീപ് ഭരണകൂടം ഉരു സർവീസ് നടത്താൻ അനുമതി നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതാണ് തടസമായത്. 2008-ൽ ഇതു സംബന്ധിച്ച് ധാരണയായിരുന്നു. തുറമുഖത്ത് ലക്ഷദ്വീപിന് ഓഫീസ് കെട്ടിടവും അനുവദിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് അനുകൂല നിലപാടില്ലാത്തതും കാർഷിക ഉൽപന്നങ്ങളുടെ വിലക്കുറവും പ്രതികൂലമായി. എന്നാൽ ഇപ്പോൾ തടസങ്ങളെല്ലാം നീങ്ങിയെന്നും അഴീക്കൽ തുറമുഖത്തു നിന്നും എല്ലാ ആഴ്ചയും സർവീസ് നടത്താൻ ഉരുക്കൾ സജ്ജമായിട്ടുണ്ടെന്നും മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു അറിയിച്ചു.
ഇവിടെ നിന്നും യാത്രക്കാർക്കായി ചെറു കപ്പൽ സർവീസും തുടങ്ങാൻ പദ്ധതിയുണ്ട്. ഇതിനായി തുറമുഖത്ത് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് പുതുതായി ചുമതലയേറ്റ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രതിഷ് നായർ അറിയിച്ചു. ഇതിനിടെ സംസ്ഥാനത്തെ തുറമുഖ മേഖല മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തിയതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തുറമുഖ പോർട്ട് ഓഫീസായി അഴിക്കൽ മാറി. പുതിയ പോർട്ട് ഓഫീസർ തസ്തികയും നിലവിൽ വന്നു. ബേപ്പൂർ തുറമുഖത്തിന്റെ ചുമതലയുണ്ടായിരുന്ന ക്യാപ്റ്റൻ പ്രതിഷ് നായരെയാണ് അഴീക്കൽ പോർട്ട് ഓഫീസറായി നിയമിച്ചത്. ഇതോടെ അഴീക്കൽ തുറമുഖത്തിന്റെ നടത്തിപ്പിനും വികസന പ്രവൃത്തികൾക്കും കൂടുതൽ ഗതിവേഗം പകരുമെന്നാണ് പ്രതീക്ഷ.