ആദ്യ വിമാനയാത്രയുടെ ആഹ്ലാദത്തിൽ മുഖ്യമന്ത്രിയുടെ നാട്ടിലെ വയോജന കൂട്ടായ്മ, സ്വപ്നം പൂവണിഞ്ഞതിങ്ങനെ
കണ്ണൂര്‍: വിമാനത്താവളം കാണണമെന്ന ആഗ്രഹം വിമാനം കയറുന്നതില്‍ എത്തിയതിന്റെ ആഹ്ളാത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെ വയോജന കൂട്ടായ്മ. ദൂരെ നിന്നും വിമാനം കാണുക എന്നല്ലാതെ ഒരിക്കല്‍ പോലും വിമാനത്തില്‍ കയറാനാവുമെന്ന് ഇവരാരും ചിന്തിച്ചിട്ടു പോലുമില്ല. അതിനാല്‍ തന്നെ വിമാനയാത്ര ചെയ്തതിലൂടെയുണ്ടായ സന്തോഷം ഇവരില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടുമില്ല. പിണറായി വെസ്റ്റിലെ സി മാധവന് സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രദേശത്തെ 35 വയോജനങ്ങളാണ് കഴിഞ്ഞ ദിവസം ആകാശ യാത്ര നടത്തിയത്.
വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയം എളുപ്പമാക്കി ബിജെപി; തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്
വായനശാലയുടെ നേതൃത്വത്തില്‍ വിമാനയാത്ര സംഘടിപ്പിക്കുന്നു എന്ന കാര്യം അറിഞ്ഞ ഉടന്‍ കൂട്ടായ്മയിലെ ഏറ്റവും മുതിര്‍ന്ന അംഗം യശോദയായിരുന്നു തൊഴിലുറപ്പ് ജോലി ചെയ്ത് സ്വരൂപിച്ച പണം നല്കി ആദ്യം യാത്ര ഉറപ്പാക്കിയത്. മറ്റുള്ളവര്‍ ക്ഷേമ പെന്ഷന് ലഭിച്ചതടക്കം പണം നല്കി യാത്രയുടെ ഭാഗമാവുകയായിരുന്നു.കഴിഞ്ഞ മാസം 28ന് രാവിലെ ഏഴോടെയാണ് അഞ്ച് ദമ്പതികള്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് വയോജനങ്ങളും വായനശാലാ പ്രവര്‍ത്തകരും അടങ്ങുന്ന അമ്പത്തിയൊന്ന് അംഗ സംഘം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എറണാകുളത്തേക്ക് പറന്നുയര്‍ന്നത്.
അവിടെ നിന്നും എല്ലാവരും ചേര്‍ന്ന് കൊച്ചി മെട്രോയില്‍ ആലുവ മുതല്‍ കളമശേരി വരെ മറ്റൊരു യാത്രയും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ഹില്‍ പാലസ്, ഫോര്‍ട്ട് കൊച്ചി ബീച്ച്, സുഭാഷ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച ശേഷം കൊച്ചി കായലിലൂടെ ഒരു ബോട്ടുസവാരിയും കൂടിയായപ്പോള്‍ യാത്ര ഗംഭീരമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
എട്ടുവര്‍ഷമായി അര്‍ബുദ രോഗബാധിതയായ ശാന്തയും ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ യാത്രയുടെ ഭാഗമായപ്പോള്‍ ചിലര്‍ക്ക് ദു:ഖങ്ങള്‍ക്കും സങ്കടങ്ങള്ക്കുമിടയിലെ സന്തോഷപ്രദമായ ഇടവേളയായിരുന്നു യാത്ര. വിമാനത്താവളം മാത്രം കാണണമെന്ന പലരുടേയും ആഗ്രഹമാണ് വിമാനയാത്രയില്‍ എത്തിയതെന്ന് ഇതേ കുറിച്ച് വായനശാലാ സെക്രട്ടറി അഡ്വ.വി പ്രദീപന് പറഞ്ഞു. വയോജനങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനൊപ്പം മുമ്പും ജില്ലയ്ക്കകത്ത് നാലു യാത്രകള്‍ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.