ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവെ ആദ്യ റീച്ച് പൂർത്തിയായി: മാർച്ച് 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം!!
ആലക്കോട്: കണ്ണൂർ- കാസർഗോഡ് മലയോരകുടിയേറ്റ ഗ്രാമങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി 3500 കോടി രൂപ ചിലവില്‍ കാസര്‍കോട് നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 1332 കി മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന മലയോര ഹൈവേയിലെ ആദ്യ റീച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോടു വരെയുള്ള 64.5 കിലോമീറ്റര്‍ ഹൈവേയാണ് പൂര്‍ത്തിയായത്. ആദ്യ റീച്ചിന്റെ ഉദ്ഘാടനം മാര്‍ച്ച് 21-ന് ചെറുപുഴയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്; ബസ് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു
ചെറുപുഴ മുതല്‍ അരങ്ങം വരെയും കരുവഞ്ചാല്‍ മുതല്‍ ചെമ്പേരിക്കടുത്ത് പുറഞ്ഞാണ്‍ വരെയും പയ്യാവൂര്‍ മുതല്‍ ഉളിക്കല്‍ വരെയും കൂമന്തോട് മുതല്‍ വള്ളിത്തോട് വരെയും 49 കിലോമീറ്റര്‍ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പുതുതായി നിര്‍മിച്ചത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ ഏഴുമീറ്റര്‍ വീതിയിലാണ് ടാറിട്ടത്. വെള്ളം കുത്തിയൊഴുകുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇതൊഴുകി പോകുന്നതിന് കൂടുതല്‍ ശേഷിയുള്ള ഓവുചാല്‍ നിര്‍മിച്ചിട്ടുണ്ട്. വലിയ പാലങ്ങളൊന്നം നിര്‍മിക്കേണ്ടിവന്നില്ല. 65 കലുങ്കുകളും ഇതിനകം പണിതിട്ടുണ്ട്. 190 കോടി രൂപയുടെ അടങ്കലുള്ള റോഡ് പണി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മൂന്ന് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്.
500 തൊഴിലാളികള്‍ മൂന്ന് വര്‍ഷം മൂന്ന് ക്യാമ്പുകളിലായി താമസിച്ചാണ് പണി നടത്തിയത്. ചെറുപുഴ ചെക്കിച്ചേരി, നടുവില്‍, പയ്യാവൂര്‍ കാക്കത്തോട് എന്നിവിടങ്ങളില്‍ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു. ക്യാമ്പുകളിലേക്കാവശ്യമായ പച്ചക്കറി തൊഴിലാളികള്‍ തന്നെ കൃഷി ചെയ്തു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതില്‍ നിര്‍ണായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ്. 1997-ലാണ് മലയോര ഹൈവേ പദ്ധതി പ്രഖ്യാപിച്ചത്. ആലപ്പുഴ ഒഴിച്ച് മറ്റെല്ലാ ജില്ലകളിലൂടെയും പോകുന്ന വിധത്തില്‍ തയ്യാറാക്കിയ പദ്ധതി വര്‍ഷങ്ങളോളം സാങ്കേതികത്വത്തില്‍ കുരുങ്ങി മരവിച്ച മട്ടിലായിരുന്നു. കണ്ണൂര്‍ ജില്ലയിലാണ് പദ്ധതിക്ക് ആദ്യം ജീവന്‍വെച്ചത്.