ജനജീവിതത്തിന് ഭീഷണിയായ ഇരിട്ടിയിലെ ക്രഷര്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പൂട്ടിച്ചു
ഇരിട്ടി : പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കുന്നോത്ത് കേളന്‍ പീടികയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിന്റെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിയോഗിച്ച വിവിധ വകുപ്പുകളിലെ വിദഗ്ധ സമിതിയുടെ പരിശോധനയെ തുടര്‍ന്ന് നിര്‍ത്തിവെപ്പിച്ചു.
സ്ഥലവാസികളും, ജനങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലും വിവിധ വകുപ്പുകളിലും കളക്ടര്‍ക്കും പരാതി പരിഹാര സെല്ലിലും നല്‍കിയ നിരവധി പരാതികള്‍ പരിഗണിച്ചാണ് വിദഗ്ധസംഘം വ്യാഴാഴ്ച മേഖലയില്‍ പരിശോധന നടത്തിയത്.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷിറാസ്, ഡെപ്യൂട്ടി കളക്ടര്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ നടത്തിയ പരിശോധനയില്‍ ക്വാറിയ്ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കിയാണ് ക്രഷറിന് അനുമതി നല്‍കിയത്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും സുരക്ഷാ മുന്‍കരുതലുകള്‍ പലതും സ്വീകരിച്ചില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രദേശത്തെ ജനങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം വയ്ക്കുന്ന രീതിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാരുടെ പരാതി സാധൂകരിക്കുന്നതായിരുന്നതാണെന്ന് സാഹചര്യങ്ങള്‍ പരിശോധിച്ച സമിതി കണ്ടെത്തി. ഇവിടെ അഗ്‌നി രക്ഷാ വകുപ്പ്, റവന്യൂ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലിംഗ് എന്നീ വകുപ്പുകളുടെ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടിലെന്നും കണ്ടെത്തി. ഈ മൂന്ന് വകുപ്പുകളും സ്ഥലത്തുവച്ച് തന്നെ വിദഗ്ധ സമിതി മേധാവി കൂടിയായ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരം ഉടമയ്ക്ക് തല്‍സമയം നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
മാനദണ്ഡങ്ങള്‍ പരിഗണിച്ചാവും ക്രഷര്‍ തുറന്നു പ്രവര്‍ത്തിക്കണോവേണ്ടയോയെന്നു തീരുമാനിക്കുകയെന്ന് റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. പരിശോധന റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം അതാത് വകുപ്പ് മേധാവികള്‍ വ്യവസായ കേന്ദ്രം മാനേജര്‍ക്ക് നല്‍കും. ഇത് ക്രോഡീകരിച്ച് ജില്ലാ കളക്ടര്‍ക്ക് നല്‍കാനാണ് തീരുമാനം. ക്രഷറിലേക്ക് 7 മീറ്റര്‍ വീതിയുള്ള വഴി വേണമെന്ന് വിദഗ്ധ സമിതി പറഞ്ഞു.
ക്രഷര്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നീര്‍ച്ചാലുകള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കൂറ്റന്‍ ടാങ്ക് നിര്‍മ്മിച്ച് സംഭരിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ ടാങ്ക് വിദഗ്ധ സമിതിയെ കാണിച്ച് നാട്ടുകാര്‍ താഴെയുള്ള ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനോടൊപ്പം ഇവര്‍ നിര്‍മിച്ച സംവിധാനങ്ങളിലൂടെ ക്രഷറിലെ ചളി നിറഞ്ഞ അവശിഷ്ടങ്ങള്‍ ഒഴുകുന്നതായും ആരോപിച്ചു. ഇക്കാര്യങ്ങള്‍ ക്രഷര്‍ ഉടമ നിഷേധിച്ചുവെങ്കിലും അഗ്‌നിഷാ സേനയുടെ അന്തിമനുവതി ഇതുവരെ വാങ്ങിയിട്ടില്ലെന്ന് വ്യക്തമായി. ഫാക്ടറീസ് ആന്‍ഡ് ബോയിലിംഗ് നിയമപ്രകാരം ഉദ്ദേശിക്കപ്പെട്ട വ്യവസ്ഥയില്‍ അല്ല നിര്‍മ്മാണ പ്രവര്‍ത്തകര്‍ നടത്തിയത് എന്നും കണ്ടെത്തി. സ്ലറി പുറത്തേക്ക് പോകരുത് എന്ന നിര്‍ദ്ദേശം പാലിച്ചിട്ടില്ല. സ്ഥലത്തെ ക്വാറി അവശിഷ്ടങ്ങള്‍ കൂട്ടിയിടാന്‍ പാടില്ലെന്നുള്ള പൊലൂഷന്‍ നിബന്ധനകളും പാലിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നേരത്തെ തന്നെ പഞ്ചായത്ത് കത്ത് നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി , സെക്രട്ടറി കെ. വിനോദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബെന്നി എന്നിവര്‍ പറഞ്ഞു.
ഇരിട്ടി താഹസില്‍ദാര്‍ സി വി പ്രകാശന്‍, അഗ്‌നിരക്ഷാസേന ഇരിട്ടി നിലയം ഓഫീസര്‍ കെ. രാജീവന്‍, ഇരിട്ടി ഫാക്ടീസ് ആന്‍ഡ് ബോയിലിംഗ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.ജെ. അരുണ്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍ജിനീയര്‍ പി. അഭിലാഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷല്‍്മജ, വിളമന വില്ലേജ് ഓഫീസര്‍ ശുഭ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തലശേരി താലൂക്കുകളിലായി അറുപതോളം അനധികൃത ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നുമെടുത്തിരുന്നില്ല.












Click it and Unblock the Notifications