കേരളീയര്‍ക്ക് ശുചിത്വ പാഠം പകര്‍ന്നു നല്കി വിദേശികൾ; അഴിയൂർ കടപ്പുറം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി
മാഹി: കേരളീയര്‍ക്ക് ശുചിത്വപാഠങ്ങള്‍ പകര്‍ന്ന് അഴിയൂര്‍ കടലോരം ശുചീകരിക്കാന്‍ വിദേശികളിറങ്ങി. മെക്സിക്കോ, സ്പെയിന്, അമേരിക്ക, ഓസ്ട്രേലിയ, നെതര്‍ലാന്റ്, ബ്രിട്ടന്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നും ആയുര്‍വ്വേദ ചികിത്സക്കായി അഴിയൂരിലെത്തിയ വിദേശികളായ 28 യുവതീ,യുവാക്കളാണ് അഴിയൂരിലെ കടലോരം ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. കേരളത്തിലെ പ്രമുഖ ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമായ അഴിയൂര്‍ ഗ്രീന്‍സ് ഹോസ്പിറ്റലില്‍ ആയുര്‍വ്വേദ ചികിത്സക്കായെത്തിയ വിദേശീയ സംഘം ചികിത്സക്കിടയില്‍ വീണുകിട്ടിയ ഒഴിവു സായാഹ്നം ചിലവഴിക്കുന്നതിനായാണ് കൂട്ടത്തോടെ അഴിയൂര്‍ കടപ്പുറത്തെത്തിയത്.
ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമർ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
പ്രകൃതിരമണീയമാണ് ഇവിടുത്തെ കടലോരമെങ്കിലും മാലിന്യ പൂരിതവും ദുര്ഗന്ധമയവുമായ കടല്‍ത്തീരത്തു നിന്നും എത്രയും വേഗം വിദേശികള്‍ സ്ഥലം വിടാന്‍ ധൃതികൂട്ടുകയായിരുന്നത്രെ. അതിരുകളില്ലാത്ത ശുചിത്വബോധവും പ്രകൃതി സ്നേഹവുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായായ മെക്സിക്കോയില്‍ നിന്നും വന്ന കൃഷ്ണ, സ്പെയിന്‍കാരി വെറോണിക്ക തുടങ്ങിയവര്‍ തികച്ചും മാതൃകാപരമായ സമീപനവുമായാണ് അടുത്ത സുപ്രഭാതത്തില്‍ അഴിയൂര്‍ കടലോരത്ത് എത്തിയത്.
പുലര്‍ച്ചെ ആറു മണിക്ക് തന്നെ 28 പേരുമൊത്ത് അഴിയൂര്‍ കടല്‍ത്തീരത്തെത്തുകയും കടലോര ശുചീകരണ യജ്ഞത്തിന് ശുഭാരംഭം കുറിക്കുകയാണുണ്ടായത്. പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ഗ്രീന്‍സ് ഹോസ്പ്പിറ്റലിലെ സീനിയര്‍ ഡോ. ഹഗ്സര്, മറ്റു ഡോക്ടര്‍മാര്‍, ഹോസ്പിറ്റല്‍ സ്റ്റാഫംഗങ്ങള്‍, നവാഗത് ക്ലബ്ബ് ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകനും കടല്‍ തൊഴിലാളിയുമായ പ്രിയേഷ് മാളിയേക്കല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ജാസ്മിന കല്ലേരി, ദിപിന്, റാണാ ദിനില്‍, സായൂജ്, ആദര്‍ശ് തുടങ്ങിയവരും വിദേശികള്‍ക്കൊപ്പം കടല്‍ത്തീര ശുചീകരണ യജ്ഞത്തിനും കടല്‍ ശുചീകരണ പ്രവര്‍ത്തനത്തിലും മുഖ്യ പങ്കാളികളായി.
ശുചീകരണത്തില്‍ പൂഴിത്തല മുതല്‍ ആസ്യ റോഡ് വരെയുള്ള ബീച്ചാണ് ആദ്യ ഘട്ടത്തില്‍ വൃത്തിയാക്കിയത്. കടലോരത്തു നിന്നും ലഭിച്ച 3 ടണ്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിച്ചു. പതിമൂന്നര ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം നേരത്തെ നീക്കം ചെയ്യുകയുമുണ്ടായി. മണിക്കൂറുകള്‍ നീണ്ട ശുചീകരണ പ്രവര്‍ത്തനത്തില്‍ 5 മാസം ഗര്‍ഭിണിയായ വിദേശ വനിത ഫേബയോലയും, അവരുടെ ഭര്‍ത്താവും വിശ്രമമില്ലാതെ പങ്കാളികളായതും നാട്ടുകാരില്‍ മതിപ്പും ബഹുമാനവും വര്‍ദ്ധിപ്പിച്ചു. സാമൂഹ്യ പ്രവര്ത്തകന് കൂടിയായ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദും സംഘവും കടലോരത്തെ ഓരോ വീടുകളിലും കയറിച്ചെന്ന് കടലോരം വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ബോധവത്ക്കരണം നടത്തുകയും ഒരോ കുടുംബാംഗങ്ങളുടെയും സഹകരണം ആവശ്യപ്പെടുകയുമുണ്ടായി.
ഇതിനിടയില്‍ കടലിലേക്ക് മാലിന്യം വലിച്ചെറിയാല്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസില്‍ പരാതി നല്കാന് സെക്രട്ടറി നിര്‍ബ്ബന്ധിതനാവുകയും പരസ്യമായി കടല്‍തീരത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്ത നാലുപേരെ താക്കീത് ചെയ്തു വിടുകയുമുണ്ടായി. കടലോരത്ത് മാലിന്യം തള്ളുന്നവരുടെ പേര് വിവരങ്ങള്‍ പഞ്ചായത്തില്‍ എത്തിക്കുവാന്‍ മുന്നോട്ട് വന്ന നാട്ടുകാരായ രണ്ടുപേരെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെ പേരില്‍ പഞ്ചായത്ത് അധികൃതര്‍ അനുമോദിക്കാനും മറന്നില്ല. '
പരിസര മലിനകരണം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണത്തിന് പുറമെ പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം സ്കൂളില്‍ തന്നെ പ്രകൃതി സംരക്ഷണ രീതിയും പരിസര ശുചീകരണബോധവും കുഞ്ഞുമനസ്സിലേ നട്ടുവളര്ത്തേണ്ടതാണെന്നും'സ്പെയിനിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ 25 കാരി എലിസാ, വെറോണിക്ക എന്നിവര്‍ ഊന്നിപ്പറഞ്ഞു. ഇനിയൊരു തവണ ഇന്ത്യയിലെത്തിയാല്‍ തീര്‍ച്ചയായും അഴിയൂരിലെ കടപ്പുറത്തെത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കികൊണ്ടാണ് വിദേശി സംഘം കടലോരം വിട്ടത്.