വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സൌരോർജ്ജ വിളക്ക്: കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പുത്തൻ പരീക്ഷണം
കണ്ണൂർ: വന്യമൃഗശല്യം അതിരൂക്ഷമായ മലയോര പ്രദേശങ്ങളിലെ അതിർത്തി ഭാഗങ്ങളിൽ സോളാർ വിളക്കുകളുമായി വനം വകുപ്പ്. വനാതിർത്തിയിൽ സോളാർ വിളക്കുകൾ പ്രകാശിച്ചാൽ കാട്ടാനകളടക്കമുള്ളവ അതിർത്തി കടന്ന് ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.
മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം: കൊവിഡ് ബാധിതന്റെ സംസ്കാരം വൈകുന്നു!! സംഭവം തൃശ്ശൂരിൽ!!
കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം സൗരോർജ ലൈറ്റുകള്‍ സ്ഥാപിച്ചത്. ജനവാസമേഖലകളിലെ വന്യജീവിശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇക്കോ ഡെവലപ്മെന്റ് പദ്ധതിപ്രകാരമാണ് സൗരോർജ ലൈറ്റുകള്‍ സ്ഥാപിച്ചത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കൂടുതലും നേരിടുന്ന കൊട്ടിയൂര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ പന്ന്യാംമല, അഞ്ചാംവാര്‍ഡിലെ താഴെ പാല്‍ചുരം കോളനി, മേലെ പാല്‍ചുരം കോളനി എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
രാത്രികാലങ്ങളില്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് മനസിലാക്കാനും രാത്രികാലങ്ങളില്‍ വീടിനുപുറത്തിറങ്ങുന്ന ആളുകള്‍ വന്യജീവികളുടെ ആക്രമണത്തിനിരയാകുന്നത് ഒഴിവാക്കാനും ഇതിലൂടെ ഒരുപരിധിവരെ കഴിയുമെന്നാണ് വിലയിരുത്തൽ. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനുചുറ്റും 10.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളില്‍ 1.1 കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നശിച്ചിരുന്നു. ഇതില്‍ 300 മീറ്റര്‍ ഒഴികെ ഫെന്‍സിംഗ് പുനഃസ്ഥാപിച്ചതായും കാട്ടാനശല്യം രൂക്ഷമായി നേരിടുന്ന പ്രദേശമായ പന്ന്യാംമലയില്‍ ഒരുകിലോമീറ്റര്‍ ദൂരത്തില്‍ ജൈവവേലി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കൊട്ടിയൂര്‍ വന്യജീവി സങ്കേതം സെക്ഷന്‍ ഫോറസ്റ്റര്‍ കെ. വി. സുധീഷ് പറഞ്ഞു.
ഇതിനിടെ ആറളത്ത് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പഞ്ചായത്തിലെ വട്ടപ്പറമ്പിലും പെരുമ്പഴശ്ശിയിലുമാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. വനമേഖലയിൽ മണിക്കൂറുകളോളമാണ് ആനക്കൂട്ടം പരിഭ്രാന്തി പരത്തിയത്.
ഒരുമാസത്തിനിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം മേഖലയിലെ ജനവാസ കേന്ദ്രത്തിലെത്തുന്നത്. ആറളം ഫാം നാലാം ബ്ലോക്കിൽ നിന്നും പുഴകടന്നാണ് ഇവ എത്തുന്നത്. മേഖലയിലെ നിരവധി കർഷകരുടെ വാഴ, തെങ്ങ്, മരച്ചീനി, കമുങ്ങ്, തീറ്റപ്പുൽ എന്നിവ ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് ആനക്കൂട്ടം ഫാമിൽ നിന്നും ജനവാസ മേഖലയിൽ എത്തിയത്. വീട്ടുമുറ്റം വരെയെത്തിയ ആനകൾ വിളകൾ നശിപ്പിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് വീട്ടിനുള്ളിൽ ഉണർന്നിരിക്കുകയായിരുന്നു. പുലർച്ചെ ആറു മണിയോടെയാണ് ആനക്കൂട്ടം തിരികെ ഫാമിനുള്ളിലേക്ക് പ്രവേശിച്ചത്. പെരുംമ്പഴശ്ശിയിലെ താഴെവീട്ടിൽ ശാന്ത, പുതിയ പുരയിൽ ശിവൻ,അബൂബക്കർ പൊയിലൻ, താഴെവീട്ടിൽ മോഹൻദാസ്, ഹാഷിം എന്നിവരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
വട്ടപ്പറമ്പിൽ സാമ്പ്രിക്കൽ ബേബി, പുളിയാനിക്കൽ ലൂക്ക, ജില്ലാ പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ് എന്നിവരുടെ വിളകൾക്കും കനത്ത നാശം വരുത്തി. ആനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലയിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ജനവാസ മേഖലയിൽ ആനക്കൂട്ടം എത്താതിരിക്കാൻ നടപടി സ്വീകരിക്കു മെന്ന വനം വകുപ്പ് അധികൃതർ പലതവണ നാട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. സണ്ണി ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.വേലായുധൻ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു