അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് നേതൃസ്ഥാനം രാജിവെച്ചു
കണ്ണൂർ: അഴിമതിക്കേസില്‍ വിജിലൻസ് കോടതി ശിക്ഷിച്ച കണിച്ചാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കണിച്ചാര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി എം മാണി മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അഴിമതി കേസില്‍ തലശേരി വിജിലന്‍സ് കോടതി ശിക്ഷിച്ച സിഎം മാണി ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുമായി ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ കെപിസിസി നിര്‍വാഹ സമിതി അംഗം കെ പി പ്രഭാകരന് രാജികത്ത് കൈമാറുകയായിരുന്നു. പിന്നീട് രാജി സ്വീകരിച്ചതായി സതീശന്‍ പാച്ചേനി അറിയിച്ചു.
ശക്തമായ മഴ: തമിഴ്നാട്ടിലും പുതുച്ചേരിയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
2003 ല്‍ റോഡ് ടാറിംഗിന് ആവശ്യമായ ടാര്‍ വാങ്ങുന്നതിനുള്ള തുക ട്രഷറിയില്‍ നിന്ന് ലഭിച്ചത് വൈകുന്നേരം നാല് മണിക്ക് ശേഷമായിരുന്നു. രണ്ടു മണിക്ക് ശേഷം ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ കഴിയാത്തിനാല്‍ തന്റെ കയ്യില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും മാണി പറഞ്ഞു. അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ബാങ്കില്‍ തുക നിക്ഷേപിക്കാന്‍ കഴിയാത്തതും ഐഒസിയില്‍ ടാറിനായി തുക അടച്ചാല്‍ കാലതാമസം നേരിടുമെന്ന ഘട്ടം വന്നപ്പോഴാണ് വിട്ടുവീഴ്ചകൾക്ക് തയ്യാറായത്.
പിഡബ്ല്യുഡിയില്‍ നിന്നും അധികം ഉണ്ടായിരുന്ന ടാര്‍ വിലക്ക് വാങ്ങി പ്രവര്‍ത്തി നടത്തുകയായിരുന്നു. എന്നാല്‍ ബില്ല് തരുമെന്ന് പറഞ്ഞ അവര്‍ ബില്ല് തരാത്തതിനാല്‍ പിന്നീട് നടന്ന പെര്‍ഫോമന്‍സ് ഓഡിറ്റില്‍ ബില്ല് ചോദിക്കുമെന്ന ഘട്ടം വന്നപ്പോള്‍ തല്‍ക്കാലം രക്ഷപ്പെടുന്നതിനായി മറ്റൊരു ബില്ല് തയ്യാറാക്കി വയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് വിജിലന്‍സ് പിടിച്ചെടുത്തതെന്ന് സിഎം മാണി പറഞ്ഞു.
84 ബാരല്‍ ടാര്‍ ഉപയോഗിച്ച് ചെയ്ത 4 വര്‍ക്കുകള്‍ വിജിലന്‍സ് സൈറ്റ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ച് ലാബില്‍ പരിശോധിച്ചതില്‍ നിന്നും കൃത്യമായ അളവില്‍ ടാര്‍ ചേര്‍ത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ തനിക്കെതിരെ ഒരാള്‍ക്കും ഇതുവരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി വിധി തനിക്കെതിരായ സാഹചര്യത്തില്‍ വിധിയെ ചോദ്യം ചെയ്ത് താന്‍ മേല്‍കോടതിയെ സമീപിക്കുമെന്നും സി.എം മാണി പറഞ്ഞു.