മുൻ ഉദുമ എംഎൽഎ കെപി കുഞ്ഞിക്കണ്ണന് കണ്ണൂരിൻ്റെ യാത്രാമൊഴി
പയ്യന്നൂർ : ഉദുമ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ പി കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. നിരവധി നേതാക്കളും പ്രവർത്തകരുമാണ് പൊതുദർശനത്തിന് വെച്ച കണ്ണൂർ ഡിസിസി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡി.സി. സി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,നേതാക്കളായ അജയ് തറയിൽ, ഡി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മേയർ മുസ്ലിഹ് മഠത്തിൽ, മാർട്ടിൻ ജോർജ്,സി.പി.എം നേതാക്കളായ പി.ജയരാജൻ, എം.വി ജയരാജൻ ടി.വി രാജേഷ് തുടങ്ങിയവരും അന്ത്യാജ്ഞലിയർപ്പിച്ചു.

പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം പയ്യന്നൂരിലേ വീട്ടിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഗാന്ധി മൈതാനിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളിയാഴ്ച്ച രാവിലെ സംസ്കാര ചടങ്ങുകൾ നടക്കും. കണ്ണൂരിൽ നിന്നും വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വിലാപയാത്രയായി പയ്യന്നൂരിലേക്ക് മൃതദേഹം കൊണ്ടുപോയത്. വാഹനാപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെയായിരുന്നു കെപി കുഞ്ഞിക്കണ്ണന്റെ മരണം. കഴിഞ്ഞ ഏഴിനാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
മലബാറിലെ ജില്ലകളിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് കെ സുധാകരൻ പറഞ്ഞു .കാസര്‍കോട് ജില്ലയിലെ ഇടതുപാര്‍ട്ടികളുടെ സ്വാധീനമേഖലകളില്‍ പോലും കോണ്‍ഗ്രസിന്റെ കടന്നുകയറ്റം സാധ്യമാക്കിയത് കെപി കുഞ്ഞിക്കണ്ണന്റെ സംഘടനാപാടവം കൊണ്ടാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ സാന്നിധ്യം കോണ്‍ഗ്രസിന് എക്കാലവും വലിയ മുതല്‍ക്കൂട്ടായിരുന്നു. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന കെപി കുഞ്ഞിക്കണ്ണനെ അവസാനമായി കണ്ടത് ഈ മാസം ആദ്യമായിരുന്നു.
കെ.കരുണാകരന്‍ സ്മാരകം നിര്‍മ്മിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിനിടെയാണ് വേര്‍പാട് സംഭവിച്ചത്. അദ്ദേഹത്തിന്റെ അപ്രതിക്ഷിത വിയോഗം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. തികഞ്ഞ മതേതരവാദിയെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുയെന്നും കെ.സുധാകരന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.












Click it and Unblock the Notifications