കണ്ണൂിരിൽ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ: മൂന്ന് പേരും വിദേശത്ത് നിന്നെത്തിയത്,
കണ്ണൂർ: കണ്ണൂർ ജില്ലയില്‍ നാലു പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടു പേര്‍ രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 35കാരന്‍, ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നുള്ള ജി8 7082 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 43കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ ആറിന് ബഹറിനില്‍ നിന്നുള്ള ഐഎക്‌സ് 3374 വിമാനത്തിലെത്തിയ മാടായി സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

ജൂണ്‍ 10ന് ഗുജറാത്തിലെ ജാംനഗറില്‍ നിന്നാണ് പയ്യന്നൂര്‍ സ്വദേശി 25കാരി നാട്ടിലെത്തിയത്. ഹൈദരാബാദ് വഴി കണക്ഷന്‍ ഫ്‌ളൈറ്റിന് കൊച്ചിയിലെത്തിയ യുവതി അവിടെ നിന്ന് ഇന്‍ഡിഗോയുടെ 6ഇ 7958 വിമാനത്തില്‍ കണ്ണൂരിലെത്തുകയായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 336 ആയി. ഇതില്‍ 227 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നടുവില്‍ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്നലെ ഡിസ്ചാര്‍ജായത്.
നിലവില്‍ ജില്ലയില്‍ 16014 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 95 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും വീടുകളില്‍ 15811 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 11883 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11498 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10830 എണ്ണം നെഗറ്റീവാണ്. 385 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതിനിടെ കോവിഡ് 19 സമൂഹ വ്യാപനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികൾകൂടി സജ്ജമാക്കുമെന്ന് കലക്ടർ അറിയിച്ചു. പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി, തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത് ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ ടി വി സുഭാഷ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഗവ. ആയുർവേദ കോളേജിൽ 160 ബെഡ്ഡുകളാണുള്ളത്. ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികളെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ നിർദേശം ലഭിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എൻ അജിത്കുമാർ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നു. കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയ്‌റോസിസ് കോളേജായി പ്രവർത്തിക്കുയായിരുന്നു. ഇവിടെ നൂറിലേറെ ബെഡ്ഡുകൾ സജ്ജീകരിക്കും. പാലയാട് ഡയറ്റ് ഹോസ്റ്റൽ തലശേരി മേഖലയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമായിരിക്കും.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഫണ്ട് ദേശീയ ആരോഗ്യദൗത്യത്തിൽ (എൻഎച്ച്‌എം)നിന്ന് ഉപയോഗപ്പെടുത്തും. ഇതിനായി ഡിപിഎമ്മിനെ ചുമതലപ്പെടുത്തി.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.












Click it and Unblock the Notifications