ദൗത്യം വിജയകരം: അഞ്ചരക്കണ്ടി കെയർ സെന്ററിൽ നിന്നും നാലാമത്തെ സംഘവും പടിയിറങ്ങി, ഇനി ക്വാറന്റൈൻ
തലശേരി: വിജയകരമായ കൊവിഡ് രോഗ പോരാട്ടത്തിന് ശേഷം അഞ്ചരക്കണ്ടി കൊവിഡ് കെയർ സെന്ററിൽ നിന്നും നാലാമത്തെ മെഡിക്കല്‍ സംഘവും ക്വാറന്റൈനിലേക്ക് പ്രവേശിച്ചു. ഏതു പ്രതിസന്ധിക്കിടയിലും തങ്ങൾക്ക് മുന്നിലെത്തുന്ന ഓരോ രോഗിയും എത്രയും പെട്ടെന്ന് സുഖപ്പെടണം എന്ന പ്രാര്‍ഥനയോടെ ജോലിയില്‍ കര്‍മനിരതരായവരാണ് താൽക്കാലികമായി ക്വാറന്റീനിൽ പ്രവേശിച്ചത്. 17 പേരെ കോവിഡില്‍ നിന്നും രോഗ മുക്തരാക്കിയതിന്റെ പൂര്‍ണ സംതൃപ്തിയോടെയാണ് രണ്ടാഴ്ചക്കാലത്തെ ജോലിക്ക് ശേഷം സംഘം 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് ഇവർ പോകുന്നത്.
8 ഡോക്ടര്‍മാര്‍, 4 ഹെഡ്നഴ്സുമാർ, 8 സ്റ്റാഫ് നഴ്സുമാർ, 12 നഴ്സിങ്ങ് അസിസ്റ്റന്റുമാർ, 1 എച്ച് എ ഗ്രേഡ് 1, 16 എച്ച് എ ഗ്രേഡ് 2, 2 ജെ എച്ച് ഐ, 1 ഫാര്‍മസിസ്റ്റ്, 1 ലാബ് ടെക്നീഷ്യന്‍, 1 റേഡിയോഗ്രാഫര്‍ എന്നിങ്ങനെ 64 പേരാണ് ഈ സംഘത്തിലുള്ളത്. കുടുംബത്തെയും കുട്ടികളെയും കാണാതെ കൊവിഡ് എന്ന മഹാമാരിയോട് നേരിട്ട് പൊരുതുമ്പോള്‍ രോഗികളില്‍ നിന്നും രോഗമുക്തരായവരില്‍ നിന്നും ലഭിയ്ക്കുന്ന ചെറു പുഞ്ചിരിയാണ് ഇവരുടെ ധൈര്യം. സര്‍ക്കാര്‍ സര്‍വീസില്‍ അല്ലാതിരുന്നിട്ടും ഒരു രൂപ പോലും പ്രതിഫലമില്ലാതെ സേവനം മാത്രം ലക്ഷ്യമിട്ട് കോവിഡിനെതിരെ പോരാടാനൊരുങ്ങിയ ശ്രുതിയും സംഘത്തിലുണ്ടായിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ഇത്തരത്തില്‍ മൂന്ന് പേരാണ് വളണ്ടിയര്‍ ആയി വ്യത്യസ്ഥ സംഘങ്ങളില്‍ ഇതുവരെ ജോലി ചെയ്തത്.

നാലാമത്തെ സംഘത്തിന്റെ കാലയളവിലാണ് ആദ്യഘട്ട പോസിറ്റീവ് കേസുകളിലെ അവസാന രോഗിയും ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആശുപത്രിയിലെ അഞ്ചാമത്തെ മെഡിക്കല്‍ സംഘം ഇന്ന് ജോലിയില്‍ പ്രവേശിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലയില്‍ എത്തുന്നതിനാല്‍ വലിയ വെല്ലുവിളിയാകും പുതിയ സംഘം നേരിടേണ്ടി വരികയെന്ന് നോഡല്‍ ഓഫീസര്‍ ഡോ. അജിത് കുമാര്‍ പറയുന്നു. 64 പേരാണ് പുതിയ സംഘത്തിലുമുള്ളത്.
ഇതിനിടെജില്ലയിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി. സുഭാഷ് മുന്നറിയിപ്പ് നൽകി. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് കടയുടമകള്‍ ഉറപ്പുവരുത്തണം. മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറിക്ക് മുന്‍ഗണന നല്‍കണം. ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കടകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സംവിധാനമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ജനകീയ കാംപയിന്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications