മേനി നടിക്കാൻ സ്കോളർഷിപ്പ് പരീക്ഷകൾ: അണിയറയിൽ തട്ടിപ്പും വെട്ടിപ്പും,കുട്ടികൾ വഞ്ചിതരാകുന്നത് ഇങ്ങനെ
കണ്ണൂർ: സർക്കാർ- എയ്ഡഡ് സ്കൂളുകൾ സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയം പ്രദർശിപ്പിച്ച് മേനി നടിക്കാൻ ഇറങ്ങിയതോടെ കബളിപ്പിക്കപ്പെടുന്നത് കുരുന്നുകൾ. നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകൾ ഇപ്പോൾ മീറ്റ് പരീക്ഷകളുടെ തലത്തിലാണ് നടത്തുന്നത്. വൻ തുക ഫീസ് വാങ്ങുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങളും ഇതിനായി തുറന്നിരിപ്പുണ്ട്.
ആളുകൾ കൂട്ടം ചേർന്ന് ആരാധനാലയങ്ങളിലെത്തിയാൽ പോലീസ് സഹായം തേടും: കണ്ണൂർ കളക്ടറുടെ മുന്നറിയിപ്പ്
പരീക്ഷയെഴുതി സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ആയിരവും രണ്ടായിരവുമാണ് ലഭിക്കുന്നതെങ്കിലും ഇതിന്റെ എത്രയോ മടങ്ങ് ചെലവഴിക്കാൻ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും യാതൊരു മടിയുമില്ല. സാധാരണയായി വിദ്യാർത്ഥികളുടെ പഠനശേഷി പരിശോധിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് സ്കോളർഷിപ്പ് പരീക്ഷകൾ നടത്തിവരുന്നത്. എന്നാൽ വിദ്യാലയങ്ങളുടെ നിലവാരം അളക്കാനുള്ള അളവുകോലായി ഇത്തരം പരീക്ഷകൾ മാറിയതോടെ പരീക്ഷാവിജയം നേടുന്നതിനായി വിദ്യാർത്ഥികളെ തല്ലി പഠിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ലഭിച്ച സ്കോളർഷിപ്പ് തുകകളുടെ എണ്ണം കാണിച്ച് സ്കൂളുകൾ പുതിയ കുട്ടികളെ ആകർഷിക്കാൻ തുടങ്ങിയതോടെയാണ് പൊതുസമുഹത്തിലും എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾക്ക് പ്രാധാന്യമേറി വന്നത് വിദ്യാഭ്യാസ വകുപ്പും അതിന് അമിത പ്രാധാന്യം നൽകിയതോടെ സ്കൂളുകൾ തമ്മിലുള്ള പോരും കിടമത്സരവും മൂർച്ഛിച്ചു. വിദ്യാർത്ഥികളെ മത്സരപരീക്ഷകളിലേക്ക് പങ്കടുപ്പിക്കുന്നതിന് വൻതോതിലുള്ള ഒരുക്കങ്ങളാണ് ഇതിനായി നടത്തുന്നതെന്നും ഇത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.
പത്തു വർഷം മുൻപ് വരെ വിദ്യാർത്ഥികൾ ഇത്തരം പരീക്ഷകൾ പഠിച്ചെഴുതുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പരിശീലനം വേണമെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്.സ്കൂൾ സമയത്തിന് പുറമേ ഒന്നും രണ്ടും മണിക്കൂറുകൾ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഇതിനായി സ്കൂളുകളിൽ തന്നെ അധിക സമയം ചെലവഴിക്കേണ്ടതായി വരുന്നു. രാത്രി കാലങ്ങളിലും പരിശീലനം നൽകുന്ന വിദ്യാലയങ്ങളുണ്ട് പാദ വാർഷിക പരീക്ഷ കഴിഞ്ഞയുടൻ തന്നെ ദുരിഭാഗം വിദ്യാലയങ്ങളും സ്കോളർഷിപ്പ് പരീക്ഷകൾ ആരംഭിക്കാറുണ്ട്.
അവധി ദിനങ്ങളിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന കേന്ദ്രങ്ങളിൽ പോകേണ്ടി വരുന്നുണ്ട്. മറ്റു വിദ്യാർത്ഥികളുടെ പഠിക്കനുള്ള സമയം ഉപയോഗപ്പെടുത്തി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന വിദ്യാലയങ്ങളും കുറവല്ല. ഈ സാഹചര്യത്തിലാണ് മട്ടന്നൂർ ഉപജില്ലാ ഓഫിസ് കേന്ദ്രീകരിച്ച് മാർക്ക് തിരുത്തൽ വിവാദം കഴിഞ്ഞ ദിവസം ഉയർന്നു വന്നത്.
എൽഎസ്എസ് സ്കോളർഷിപ് പരീക്ഷയുടെ ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിന് മട്ടന്നൂർ എഇഒ ഓഫീസ് ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. മട്ടന്നൂർ എഇഒ ഓഫീസിലെ സീനിയർ ക്ലാർക്ക് മാലൂർ കാവിന്മൂ ലയിലെ പി പി രാജേഷ് ബാബുവിനെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് . മാലൂർ തോലാമ്പ്ര യു പി സ്കൂളിലെ കുട്ടികൾ എഴുതിയ തെറ്റായ ഉത്തരം വെട്ടിമാറ്റി ശരിയായ ഉത്തരം എഴുതിച്ചേർത്ത് വിദ്യാർഥികൾക്ക് അനധികൃതമായിസ്കോളർഷിപ് ലഭ്യമാക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു .
ഈ ജീവനക്കാരന്റെ ഭാര്യ അധ്യാപികയായ സ്കൂളിനു വേണ്ടിയാണ് ഉത്തരക്കടലാസ് തിരുത്തിയതെന്ന് പ്രാഥമിക അന്വഷണത്തിൽ തെളിഞ്ഞിട്ടുണ്ട് . ഫെബ്രുവരി 29നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്കോളർഷിപ് പരീക്ഷ നടത്തിയത് . വൈകിട്ട് 3നു പരിക്ഷ കഴിഞ്ഞ് മട്ടന്നൂർ ഉപജില്ലയിലെ ഉത്തര കടലാസുകൾ എഇഓ ഓഫീസിൽ എത്തിച്ചു. അവിടെ നിന്നു പേപ്പറുകളിൽ തെറ്റായ നമ്പർ രേഖപ്പെടുത്തി മൂല്യനിർണയത്തിനു കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ച ഉത്തരക്കടലാസുകൾ ഓഫീസിൽ സൂക്ഷിച്ച ശേഷമാണ് മൂല്യനിർണയത്തിനു മെരുവമ്പായി സ്കൂളിലേക്കു കൊണ്ടുപോയത്.
ഉത്തരങ്ങൾ തിരുത്തി എഴുതിയതു ശ്രദ്ധയിൽപെട്ട അധ്യാപകർ അധികൃതരെ അറിയിക്കുകയും കൃത്രിമം നടത്തിയതു കണ്ടെത്തുകയും ചെയ്തു. തിരുത്തിയ ഉത്തരക്കടലാസുകൾ ഒരേ സ്കൂളിലെ കുട്ടികളുടേതാണെന്നും എഇഒ ഓഫിസിൽ സൂക്ഷിച്ചപ്പോഴാണ് ഇവ തിരുത്തിയതെന്നും വ്യക്തമായതിനെ തുടർന്ന് ജീവനക്കാരനെതിരെ നടപടിയെടുക്കുകയായിരുന്നു എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്ക് യാതൊരു ബന്ധവുമില്ലെന്നും കഴിവും മാനദണ്ഡവും പാലിച്ചാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളതെന്നും സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.