അപകടാവസ്ഥയിലായ തലശേരി കടൽപ്പാലം നവീകരിക്കാൻ പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിക്കും
കണ്ണൂർ: പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ തലശ്ശേരി കടല്‍പാലം സംരക്ഷിക്കാനുള്ള നടപടികളുമായി ടൂറിസം വകുപ്പ്. നിലവില്‍ അപകടാവസ്ഥയിലുള്ള പാലത്തില്‍ നവീകരണം സാധ്യമല്ലെന്നാണ് വിലയിരുത്തൽ. ഇതോടെ തലശ്ശേരിയിലെ ചരിത്രത്തില്‍ തന്നെ ഇടകലര്‍ന്ന പാലം പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു നിര്‍ത്താനുള്ള ആലോചനയിലാണ് അധികൃതര്‍.
ജാമിയ മില്ലിയ വിദ്യാര്‍ഥി പ്രക്ഷോഭം; വെടിവച്ചുവെന്ന് പോലീസ് സമ്മതിച്ചു
1910-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് അറബിക്കടലിലേക്ക് നീളുന്ന ഈ പാലം നിര്‍മ്മിച്ചത്. കമ്പനിയുടെ കപ്പലിലേക്ക് ചരക്കുകള്‍ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടിയായിരുന്നു പാലം നിര്‍മ്മിച്ചത്. ഒരുകാലത്ത് തലശ്ശേരി കടല്‍ വഴിയുള്ള ചരക്ക് നീക്കങ്ങളുടെ കേന്ദ്രമായി മാറിയതില്‍ ഈ കടല്‍പാലം വഹിച്ച പങ്ക് ചെറുതല്ല. പിന്നീട് കാലപ്പഴക്കവും കാര്യമായ അറ്റകുറ്റപണികള്‍ നടത്താത്തതിനാലും പാലം അപകടാവസ്ഥയിലായി.
എന്നാല്‍, പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി പാലം സംരക്ഷിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് വെറും പാലം മാത്രമല്ല ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ കൂടിയാണ്. രണ്ടുമാസം മുമ്പ് എന്‍ഐടി നടത്തിയ ഘടനാ പരിശോധനാ റിപ്പോര്‍ട്ടില്‍ നിലവിലുള്ള കടല്‍പാലം അപകടാവസ്ഥയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവിലുള്ള കടല്‍പാലം സംരക്ഷിക്കാനും പുതിയ കടല്‍പാലം നിര്‍മ്മിക്കാനുമുള്ള സാധ്യതകള്‍ തേടി കേരള തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സജീവ് കോള്‍ തലശ്ശേരി കടല്‍പാലം സന്ദര്‍ശിച്ചിരുന്നു. വിശദമായ പഠനം നടത്തി പാലം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ടൂറിസം അധികൃതരുടെ തീരുമാനം.നേരത്തെ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ഓവർബറീസ് ഫോളി, ഗുണ്ടർട്ട് വസതി, ഗുണ്ടർട്ട് പാർക്ക് എന്നിവ നവീകരിച്ചിരുന്നു.