കണ്ണൂരിലെ പത്ത് ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ജിയോളജി വകുപ്പ് നിര്‍ദേശം
കണ്ണൂര്‍: വനം വന്യജീവി വകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ 10 ക്വാറി, ക്രഷര്‍ യൂനിറ്റുകളോടു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജിയോളജി വകുപ്പ് ഉത്തരവിട്ടു. ദേശീയ വന്യജീവി വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ നിര്‍ത്തിവയ്ക്കാന്‍ അറിയിപ്പ് ലഭിച്ച സ്ഥാപനങ്ങളുടെ സമീപത്തുള്ള ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെയോ ക്ലിയറന്‍സ് ലഭ്യമാക്കിയാല്‍ മാത്രമേ തുടര്‍ന്നു പ്രവര്‍ത്തനത്തിന് അനുമതി ലഭിക്കൂവെന്നും ഉത്തരവില്‍ പറയുന്നു.
അയോധ്യ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാകും; നിർണായക വിധി കാത്ത് രാജ്യം
കേളകം പഞ്ചായത്തിലെ പൊട്ടങ്കല്‍ തോമസിന്റെ കൊട്ടിയൂര്‍ മെറ്റല്‍സ്, കണിച്ചാറിലെ 27ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോണ്‍ ക്രഷര്‍, ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍, അയ്യന്‍കുന്നിലെ കെ സി ജയിംസിന്റെ റീന മെറ്റല്‍സ്, ഉളിക്കലിലെ സിഎച്ച് അസ്കറിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റോണ്‍ ക്രഷര്‍, കെ കെ സുരേന്ദ്രന്റെ ഫൈവ് സ്റ്റാര്‍ സ്റ്റോണ്‍ ക്രഷര്‍, മുഹമ്മദ് നസീറിന്റെ പേരട്ടയിലെ നാഷനല്‍ ഗ്രാനൈറ്റ്സ് ആന്‍ഡ് ഹോളോബ്രിക്സ്, സണ്ണി സിറിയിക് പൊട്ടങ്കലിന്റെ കരിങ്കല്‍ ക്വാറി, കെ ടി അനസിന്റെ ഉളിക്കല്‍ സ്റ്റോണ്‍ ക്രഷര്‍, കോളയാട് പുത്തലത്തെ വി കെ ബെന്നിയുടെ കരിങ്കല്‍ ക്വാറി എന്നിവയ്ക്കാണു സ്റ്റോപ് മെമ്മോ നല്‍കിയത്.
വന്യജീവി സങ്കേതം, നാഷനല്‍ പാര്‍ക്ക് എന്നിവയുടെ 10 കിലോമീറ്റര്‍ ദൂര പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് ഓഫിസര്‍ 2018ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍, 2019ലെ കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ മെമ്മോറാണ്ടം, 2019ല്‍ മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ നല്കിയ നോട്ടീസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍, മടിക്കേരി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരില്‍ നിന്ന് അതാത് പരിധിയിലെ ക്വാറി, ക്രഷര്‍ ഉടമകള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജില്ലാ ജിയോളജി വകുപ്പിന് രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുടര്‍ പ്രവര്‍ത്തനാനുമതി ലഭിക്കും.