അയ്യന്‍കുന്നിലെ ഭൂമി വിണ്ടുകീറല്‍ ആപത്ക്കരമെന്ന് ജിയോളജി റിപ്പോര്‍ട്ട് : കൂട്ടപ്പാലായന ഭീഷണി!!
കണ്ണൂര്‍: ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് പാലത്തിന്‍കടവില്‍ കണ്ടെത്തിയ ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം ആശങ്കാജനകമെന്നും ഇവിടെയുള്ള താമസക്കാരെ മാറ്റിപാര്‍പ്പിക്കലാണ് അഭികാമ്യമെന്നും ജിയോളജി അധികൃതര്‍. കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ മൈനിങ് ആന്‍ഡ് ജിയോളജിയിലെ സീനിയര്‍ ജിയോളജിസ്റ്റ് വി. ദിവാകരന്‍ അപകട ഭീഷണി വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപൂരം ആസ്ഥാനമായ നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി(എന്‍.സി.ഇ.എസ്.എസ്)നെ കൊണ്ട് വിശദമായ പഠനം നടത്തണമെന്നും ശുപാര്‍ശയുണ്ട്.
എല്ലാം രഹസ്യമാക്കണം... മാധ്യമപ്രവർത്തകരോട് സംസാരിക്കരുത്, വിചിത്ര നിർദേശവുമായി കേരള സർവ്വകലാശാല!
കഴിഞ്ഞ ദിവസങ്ങളിലെ പ്രളയമഴയിലാണ് പാലത്തിന്‍കടവ് രാജീവ് നഗര്‍ റോഡ് മേഖലയില്‍ ഭൂമിവിണ്ട് അകന്ന് ഇടിഞ്ഞമരുന്ന നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ 50 ഏക്കറിലധികം സ്ഥലത്ത് നിരവധി വിള്ളലുകളുണ്ട്. ചില വിള്ളലുകള്‍ക്ക് 25 സെന്റീമീറ്റര്‍ വരെ അകലവും 300 മീറ്റര്‍ വരെ നീളവുമുണ്ട്. മൂന്നുവീടുകളും വിണ്ടുകീറി. പാലത്തിന്‍ കടവില്‍ നിന്നു രാജീവ് നഗറിലേക്ക് കോണ്‍ക്രീറ്റ് നടത്തി പണിത റോഡും കുറുകെ വിïുകീറി. അയ്യന്‍കുന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ജിയോളജി വിദഗ്ധന്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.
സണ്ണി ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, അംഗം മേരി റെജി കോട്ടയില്‍, ജെയ്‌സണ്‍ കാരക്കാട്ട്, ജോസ് പൂമരം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകടഭീഷണിയിലായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി വേണമെന്നും സുരക്ഷിതമായ മേഖലയില്‍ സ്ഥലവും വീടും അനുവദിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.