കണ്ണൂരിൽ പോലീസുകാരിയുടെ വീട്ടിൽ മോഷണം; അഞ്ചരപ്പവൻ കവർന്നു, ജോലിക്കാരി പിടിയിൽ
കണ്ണൂര്‍: വനിതാപൊലിസുകാരുടെ വീട്ടില്‍ കവര്‍ച്ച നടത്തി മുങ്ങിയ വേലക്കാരിയെ കൈയോടെ പൊക്കി പൊലിസ് അഭിമാനം കാത്തു. തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലിസ് ഓഫിസറാണ് കവര്‍ച്ചയ്ക്കിരയായത്. കൂവേരി തേറണ്ടിയിലെ എ കെ സരിതയെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
കർണാടകയിൽ ഇനി തിരിച്ചടി; 3 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി
വനിതാ സി പിഒ ടിഎം ധന്യ അനില്‍കുമാറിന്റെ കാഞ്ഞിരങ്ങാടെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നിരുന്നത്. അഞ്ചര പവന്റെ സ്വര്‍ണമാലയും രണ്ടര പവന്റെ വളയുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 16നായിരുന്നു സംഭവം ശ്രദ്ധയില്‍പെട്ടത്. സരിതയെ തന്നെയായിരുന്നു കവര്‍ച്ചയില്‍ ആദ്യം വീട്ടുകാര്‍ക്ക് സംശയം. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു കിട്ടാത്ത സാഹചര്യത്തില്‍ ധന്യ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയുടെ ഓരോ നീക്കവും പൊലിസ് നിരീക്ഷിക്കുകയായിരുന്നു. സരിത കളവ് മുതല്‍ വില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളുമായും പണയം വെക്കാന്‍ സാധ്യതയുള്ള ബാങ്കുകളുമായും പൊലിസ് ബന്ധപ്പെട്ടു. തുടര്‍ന്ന് തളിപ്പറമ്പിലെ ഒരു കടയില്‍ ഇവര്‍ മോഷണ വസ്തുവായ സ്വര്‍ണം വിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി. തെളിവ് ലഭിച്ചതോടെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ച പ്രതി ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയെ പ്രതിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.