കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: 70 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്നാണ് അന്താരാഷ്ട്ര വിപണിയിൽ 70 ലക്ഷം രൂപ വിലമതിക്കുന്ന 1,446 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. വ്യാഴാഴ്ച്ച അർധരാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് ഷാഫി.ചെക്കിംഗിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,792 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,446 ഗ്രാം സ്വർണമാണ് ലഭിച്ചത്. പിടികൂടിയ സ്വർണം ആർക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് അന്വേഷിച്ചുവരുകയാണ്. ഇയാൾ സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചു വരികയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസവും രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കടത്തുകയായിരുന്ന സ്വർണം പിടികൂടിയിരുന്നു. മഞ്ചേശ്വരം കുമ്പള സ്വദേശി ഷിഹാനിൽ നിന്നാണ് 151 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. അന്നേ ദിവസം പുലർച്ചെ ഷാർജയിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷിഹാൻ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെയും ബാഗേജുകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്റിന്റെ ബട്ടനുളളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.
പുതു വർഷം തുടങ്ങിയതു മുതൽ കണ്ണൂർ വിമാന താവളത്തിൽ നിന്നും കടത്തുകയായിരുന്ന നാലുകോടിയുടെ സ്വർണമാണ് ഇതു വരെയായി പിടികൂടിയത്. നവാഗത വിമാന താവളമായ കണ്ണൂർ കേന്ദ്രീകരിച്ചാണ് സ്വർണകടത്തു സംഘം പ്രവർത്തിച്ചു വരുന്നത്. ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവരെയാണ് സ്വർണക്കടത്തു സംഘം ഉപയോഗിക്കുന്നത്. പലർക്കും വിമാന ടിക്കറ്റും പണവും നൽകിയാണ് വലയിൽ വീഴ്ത്തുന്നത്. എന്നാൽ ഗൾഫിൽ നിന്നും മടങ്ങിവരുന്നവരിൽ പലർക്കും തങ്ങളുടെ കൈവശം ഗൾഫിൽ നിന്നും ഏജന്റുമാർ കൊടുത്തു വിടുന്ന സാധനങ്ങളിൽ സ്വർണ മൊളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് അറിയില്ലെന്ന് കസ്റ്റംസ് പറയുന്നു.
നിരപരാധികളാണ് പലപ്പോഴും സ്വർണക്കടത്തിൽ കുടുങ്ങുന്നത്. മാസങ്ങൾക്കു മുൻപ് ചൊക്ളി സ്വദേശിനിയായ ഒരു യുവതി കുടുങ്ങിയത് ഇത്തരം ഒരു ചതിയിൽപ്പെട്ടാണ്. ഗൾഫിൽ നിന്നും കൊടുത്തുവിട്ട ഇലക്ട്രോണിക് സാധനങ്ങളിൽ ഒളിപ്പിച്ചു വെച്ചായിരുന്നു സ്വർണക്കടത്ത്. എന്നാൽ കാസർകോട്, കർണാടക സ്വദേശികളായ ചിലർ കാരിയർമാരായി തന്നെ പ്രവർത്തിക്കുന്നുണ്ട്. മംഗളുര് ബജ്പെ. തിരുവനന്തപുരം നെടുമ്പാശേരി, കരിപൂർ എന്നിവടങ്ങളിൽ പരിശോധന ശക്തമാക്കിയതോടെയാണ് കണ്ണൂർ വിമാന താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് വർധിച്ചത്.