ബേക്കലിലും കണ്ണൂർ വിമാനത്താവളത്തിലും വൻ സ്വർണവേട്ട: പിടികൂടിയത് ആറരക്കോടി വിലയുള്ള സ്വർണം
കണ്ണൂർ: കാസർകോട് ജില്ലയിലെ ബേക്കലില്‍ നിന്നും കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലും വന്‍ സ്വര്‍ണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കസ്റ്റംസ് 15 കിലോ സ്വര്‍ണ്ണം പിടികൂടിയത്. ആറര കോടിയോളം വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചയോടെ ബേക്കല്‍ പള്ളിക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം.
പന്തിരാങ്കാവ് യുഎപിഎ കേസ്; എൻഎഎ വേണ്ടെന്ന് സംസ്ഥാന സർക്കാർ, അമിത് ഷാക്ക് കത്തയച്ചു!
കൊടുവള്ളിയില്‍ നിന്ന് കാറില്‍ കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കാറില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കസ്റ്റംസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ വേട്ടയാണിത്.
ബുധനാഴ്ച പുലർച്ചെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 379 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 5.25-ന് ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലാണ് എത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുതൽ ഇയാളുടെ ദേഹപരിശോധ നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. പരിശോധനക്ക് കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ പി വി സന്തോഷ് കുമാര്‍, പി.സി ചാക്കോ, ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.