ചുരത്തിലൂടെ ചരക്കുലോറികള്‍ കടത്തിവിട്ടു തുടങ്ങി:രജിസ്റ്റര്‍ ചെയ്ത യാത്രക്കാർക്കും അനുമതി
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിലൂടെ ചരക്കുവാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങി. വീരാജ്പേട്ട ഭാഗത്തേക്ക് പച്ചക്കറികയെടുക്കാന് പോയ മിനിലോറികളെയാണ് കൂട്ടുപുഴ പാലം വഴി കടത്തിവിട്ടത്. ഇതിലെ ഡ്രൈവര്‍മാരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതിലൂടെ യാത്രക്കാരെ കടത്തിവിടും. കേരളത്തിന്റെ ഭാഗമായ കൂട്ടുപുഴയിലാണ് റവന്യൂ, ആരോഗ്യ, പോലീസ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് സംസ്ഥാനത്തിനകത്തേക്ക് കയറ്റിവിടുകയെന്നു ജില്ലാകലക്ടര്‍ ടി വി സുഭാഷ് തന്റെ ഫെയ്സ് ബുക്ക്് പോസ്റ്റിലൂടെ അറിയിച്ചു.
പാനൂര്‍ ഗവ.ആശുപത്രിയിലെ ഡോക്ടര്‍ക്കും കൊവിഡ്: ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റിന്റേത് വിപുമായ പട്ടിക
കേരളത്തില്‍ നിന്നുള്ള കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കുടക് ജില്ലാ ഭരണകൂടം അടച്ചിട്ട മാക്കൂട്ടം ചുരം അന്തര്‍ സംസ്ഥാന പാത ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അധികൃതര്‍ തുറന്നത്. എന്നാല്‍ റോഡുതുറക്കുന്ന വിവരം കേരളത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.കര്‍ണാടക ചുരം തുറക്കുന്ന വിവരം അറിഞ്ഞയുടനെ ഇരിട്ടി പോലീസെത്തി കൂട്ടുപുഴ പാലത്തിലും റോഡിലും ബാരിക്കേഡുകള്‍ വെച്ച് റോഡ് അടച്ചു. ഇതിലൂടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും കൊവിഡ് മാനദണ്ഡ പ്രകാരമുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് റോഡ് അടച്ചിടുന്നതെന്നാണ് ഇതിനു കാരണമായി പറയുന്നത്. 135 ദിവസമായി അടഞ്ഞുകിടന്ന റോഡ് തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കും ചരക്ക് വാഹന നീക്കങ്ങള്‍ക്കും വന്‍ ആശ്വാസമായിട്ടുണ്ട്. മാര്‍ച്ച് 27നാണ് പാത കുടക് ജില്ലാ ഭരണകൂടം അടച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും പാത അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പോലും തുറന്നുകൊടുക്കാന്‍ അനുവദിച്ചിരുന്നില്ല. സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പാലത്തിനപ്പുറം റോഡില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. പെരുമ്പാടി ചെക്ക് പോസ്റ്റില്‍ ബാരിക്കേഡും തീര്‍ത്തു. രണ്ട് ലക്ഷത്തോളം മലയാളികളുള്ള കുടകില്‍, കേരളവുമായി നിരന്തര സമ്പര്‍ക്കത്തിലാകുമ്പോള്‍ രോഗവ്യാപനം ഉണ്ടാകുമെന്ന ഭീതിയാണ് അടച്ചിടലിന് കാരണമായി പറഞ്ഞത്.
ചുരം പാത വഴി ഇരിട്ടിയില്‍ നിന്നും വീരാജ്പേട്ടയില്‍ എത്താന്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് മാനന്തവാടി വഴി 200 കിലോ മീറിലധികം സഞ്ചരിച്ചു വേണം പേട്ടയിലെത്താന്‍. മണ്ണിടിച്ചില്‍ മൂലം പാല്‍ചുരം ബോയിസ് ടൗണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം നിലനില്‍ക്കെ ചുരം പാത തുറക്കാനുള്ള തീരുമാനം വന്‍ ആശ്വാസമാവുമായിരുന്നു. ചുരം പാത അടച്ചതിലൂടെ വ്യാപാര വാണിജ്യ മേഖലയിലുണ്ടായ ഇടിവ് കുടകിനും തിരിച്ചടിയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് മൂന്ന് പ്രകാരം അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിരോധനം നീക്കിയതും ചുരം പാത തുറക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. കഴിഞ്ഞ ആറുദിവസങ്ങളായി കുടകില്‍ കനത്തമഴയാണ് പെയ്യുന്നത്. മിക്കയിടങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. തലക്കാവേരിയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയവരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കായി ദേശീയ സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.വീരാജ്പേട്ട, മടിക്കേരി, വാഗമണ്‍, കുശാല്‍ നഗര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കേരളത്തിലേതിനു സമാനമായി മൂന്നാമത്തെ പ്രളയമാണ് കുടക് ഇപ്പോള്‍ നേരിടുന്നത്.