കിഫ്ബിയിൽ നിന്ന് കുടിശ്ശിക ആറായിരം കോടി: ഗവ. കരാറുകാർ പൊതുമരാമത്ത് പ്രവൃത്തി നിർത്തിവെച്ച് സമരത്തിലേക്ക്
കണ്ണൂർ: സർക്കാർ ഫണ്ട് നൽകാത്തതിനാൽ കടക്കെണിയിലായെന്ന് സർക്കാർ കരാറുകാർ. ഭീമമായ കുടിശ്ശിക ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ. കോൺട്രാക്ടർമാർ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിര ജനുവരി 11 ന് സൂചന പണി നിർത്തിവെക്കൽ സമരം നടത്തും. എല്ലാ വകുപ്പുകളിലേയും കരാറുകാർ സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കരാറുകാർക്ക് 8500 കോടിയോളം രൂപയാണ് സർക്കാരിൽ നിന്ന് കുടിശ്ശികയായി ലഭിക്കാനുള്ളത്. ഇതിൽ 2500 കോടി ചെറുകിട കരാറുകാർക്കുള്ള കുടിശികയാണ്. 6000 കോടി കിഫ് ബിയിൽ നിന്നു മാത്രം കുടിശ്ശികയുണ്ട്. നിർമ്മാണ വസ്തുക്കളായ ടാർ, സ്റ്റീൽ, സിമൻ്റ് തുടങ്ങിയവയുടെ വിലയിൽ 40 മുതൽ 60 ശതമാനം വരെ വർദ്ധനവുണ്ടായി. ഗുണമേന്മയേറിയ എസ്.എസ്.ഐ ടാറിൻ്റെ വില ബാരലിന് 7750 രൂപയിൽ നിന്നും 14075 രൂപയായി വർദ്ധിച്ചു.
310 രൂപയുണ്ടായിരുന്ന സിമൻ്റിന് 475 രൂപയായി. കോവിഡ് 19 കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇളവുകൾ പോലും സംസ്ഥാന സർക്കാർ കരാറുകാർക്ക് നൽകുന്നില്ല. ഇ.എം.ഡി, സെക്യുരിറ്റി, പ്രവൃത്തി പൂർത്തിയാക്കൽ സമയം എന്നിവയിൽ കേന്ദ്രം ഇളവുകൾ നൽകിയിട്ടുണ്ട്.ഇത്തരം പ്രതിസന്ധി മൂലം കേരളത്തിലെ 90 ശതമാനം കരാറുകാരും കടക്കെണിയിലായിരിക്കയാണെന്നും നേതാക്കൾ പറഞ്ഞു.
കരാറുകാർക്കെതിരെ കർശന നിബന്ധനകൾ നടപ്പാക്കുമ്പോഴും ഊരാളുങ്കൽ സൊസൈറ്റി പോലുള്ള സ്ഥപനങ്ങളോട് ഉദാരസമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. അവർക്ക് ഇ.എം.ഡി ഉൾപ്പെടെയുള്ളവ ബാധകമല്ല. മാത്രമല്ല, ഒരു കിലോമീറ്റർ റോഡ് ടാറിംഗിന് കരാറുകാർക്ക് 1.20 കോടി നൽകുമ്പോൾ ഊരാളുങ്കലിന് 3.96 കോടിയാണ് അനുവദിക്കുന്നത്. സാധാരണ കരാറുകാർക്ക് 2018ലെ ഷെഡ്യൂൾ റേറ്റ് അനുസരിച്ചാണ് തുക നൽകുന്നത്. വിലവ്യതിയാന വ്യവസ്ഥ അനുസരിച്ച് തുക വർധിപ്പിക്കാമെങ്കിലും അതിന് തയ്യാറാവുന്നില്ല. ഈ മാസം 12 ന് തിരുവനന്തപുരത്തു ചേരുന്ന സംയുക്ത സമരസമിതി അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ളവയെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.
ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സി.രാജൻ, ജന.സെക്രട്ടറി കെ.എം.അജയകുമാർ, എക്സിക്യുട്ടീവ് സെക്രട്ടറി സുനിൽ പോള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.