യോഗ്യതയുണ്ടായിട്ടും ജോലി തേടിപോകാതെ ആദിവാസി യുവാക്കള്‍ ഉന്നത വിദ്യാഭ്യാസക്കാരെ തേടി സര്‍ക്കാര്‍ ഊരുകൂട്ടങ്ങളിലേക്ക്
കണ്ണൂര്‍: പശ്ചിമഘട്ടമേഖലയിലെ മാവോവാദി സ്വാധീനത്തിന് കാരണമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആദിവാസി ഊരുകളില്‍ തങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കുന്നു. ഫാമിലെ ആദിവാസി യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള സര്‍ക്കാര്‍ ജോലി തരപ്പെടുത്തിക്കൊടുക്കുകയെന്നതാണ് ലക്ഷ്യം.
കർണാടകയിൽ കൂടുതൽ എംഎൽഎമാർ രാജിവെയ്ക്കും; മുന്നറിയിപ്പുമായി യെദ്യൂരപ്പ
ആറളം ഫാമിലെ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് മതിയായ ജോലി ലഭ്യമാക്കാനുമുള്ള സര്‍വേ കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങി. വിദ്യാഭാസ ഘട്ടം പൂര്‍ത്തിയാക്കിയിട്ടും ജോലി തേടിപ്പോകാനോ കണ്ടെത്താനോ ഇവരുടെ ഭാഗത്തു നിന്നും ശ്രമങ്ങളില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫാമിലെ ഉന്നത വിദ്യാഭ്യാസം നേടിയവരെ കണ്ടെത്താന്‍ ഇന്റര്‍ഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്റ് പ്രോഗ്രാം വഴിയാണ് സര്‍വ്വേ നടത്തുന്നത്.
ജില്ലാ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും പല പദ്ധതികളും ആറളത്തെ മാത്രം കേന്ദ്രീകരിച്ചുണ്ടെങ്കിലും ഉന്നത തൊഴില്‍ സാധ്യതകള്‍ തേടി പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണ്. ആറളം ഫാമില്‍ കാട്ടുനായ്ക്കല്‍ അടക്കം എട്ടു വിഭാഗത്തില്‍പ്പെട്ടവരാണു താമസിക്കുന്നത്. അതിലേറെയും പണിയ, കുറിച്യ വിഭാഗക്കാരാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരില്‍ പണിയ വിഭാഗക്കാരുണ്ടെങ്കിലും ഇവരാരും തന്നെ സര്‍ക്കാര്‍ ഉദ്യോഗമോ മറ്റ് ഉയര്‍ന്ന ശമ്പളമുള്ള തൊഴിലുകളോ തേടി പോകുന്നില്ല.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു പിന്നോക്ക വിഭാഗത്തില്‍ നിന്നു ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 201819 വര്‍ഷത്തിലെ കണക്കുപ്രകാരം 66 പേര് പ്ലസ് ടു വിദ്യാഭ്യാസം നേടിയവരും 11 പേര് ബിരുദദാരികളും ബിരുദാനന്തര ബിരുദം നേടിയത് ഒരാളുമാണ്. പ്ലസ് ടുവില്‍ ഏറ്റവും കൂടുതല്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാര്‍ഥികളുള്ളപ്പോള്‍ മൂന്നു സയന്‍സ് ഗ്രൂപ്പുകാരാണുണ്ടായത്. ബി.ടെക് കഴിഞ്ഞ ഒരു വിദ്യാര്‍ഥിക്കു താല്‍ക്കാലികമായി ജോലി ലഭിച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ വിശദമായ വിവരങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കൃത്യമായി നടക്കുന്നുണ്ടെങ്കിലും പങ്കാളിത്ത കുറവ് ഏറെ ബാധിക്കുന്നുണ്ടെന്നു ഐ.ടി.ഡി.പി ജൂനിയര്‍ സൂപ്രണ്ട് മനോജ് പറഞ്ഞു. പി.എസ്.സി രജിസ്ട്രേഷനും മറ്റുമായി സൗജന്യമായി സൗകര്യങ്ങള്‍ ഒരുക്കുകയും സൗജന്യ കോച്ചിങും നടത്തി വരുന്നുണ്ട്. കൂടാതെ തൊഴിലധിഷ്ടിത കോഴ്സുകള്‍ക്കു പ്രാധാന്യം നല്കി വിദ്യാര്‍ഥികള്‍ക്കു ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പരിശീലന പദ്ധതികളും നടത്തുന്നുണ്ട്.
ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങിനുള്ള പരിശീലനം കഴിഞ്ഞ ആദ്യ ബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം മാത്രമാണു ബാക്കിയുള്ളത്. എന്‍.ടി.ടി.എഫില്‍ ആറളം വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിഗണനയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ഒരു വിദ്യാര്‍ഥിയാണ് അവിടെ നിന്നു പഠിച്ചത്. വിദ്യാര്‍ഥികളെ അന്വേഷിച്ചു എന്‍.ടി.ടി.എഫിലെ ഉദ്യോഗസ്ഥര്‍ ആറളത്തെത്തി പ്രത്യേക പ്രവേശന പരീക്ഷയും നടത്തിയിട്ടുണ്ട്.
തൊഴില്‍ സാധ്യതയുള്ളതും അഭിരുചിക്കനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കാനായുള്ള പരിശീലനവും സര്‍ക്കാരിന്റെ പല പദ്ധതി പ്രകാരം നടക്കുന്നുണ്ട്. സ്റ്റൈപന്റോടു കൂടിയാണു പരിശീലനം. പങ്കാളിത്ത കുറവു കാരണം പ്രത്യേക പ്രവേശന പരീക്ഷ നടത്തി പത്തോ അധിലധികമോ വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുത്തുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.