അഴീക്കൽ സില്‍ക്കിലെ കപ്പല്‍പൊളി: ജനകീയ പ്രതിഷേധത്താല്‍ ഗ്രാമസഭ അലങ്കോലമായി
അഴീക്കോട്: അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍പൊളിയും അതുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഗ്രാമസഭാ അജന്‍ഡകള്‍ മാറ്റിവച്ചു ചര്‍ച്ച ചെയ്യണമെന്നു പ്രദേശവാസികള്‍. ഇതോടെ അജന്‍ഡയിലെ മറ്റു വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ ഗ്രാമസഭ അലങ്കോലമായി.
കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികള്‍ ഒറ്റക്കെട്ടയാണ് കപ്പല്‍ പൊളിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞ ദിവസം അഴീക്കോട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമസഭ കപ്പക്കടവ് ജമാഅത്തെ എല്‍.പി സ്കൂളിലാണ് നടന്നത്. നേരത്തെ തീരുമാനിച്ച പ്രകാരം കുട്ടമായെത്തിയ പ്രദേശവാസികള്‍ മറ്റുഅജണ്ടകള് മാറ്റി വച്ച് കപ്പല്‍ പൊളി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
'മരിച്ച് കിടന്ന ഭീകരൻ' ചാടിയെഴുന്നേറ്റ് തുരുതുരെ വെടിയുതിർത്തു, ഇന്ത്യയ്ക്ക് നഷ്ടമായത് നാല് ജീവനുകൾ!
വാര്‍ഷിക പദ്ധതി, ഗുണഭോക്താക്കളെ പരിഗണിക്കല്‍, തൊഴിലുറപ്പ് പദ്ധതി, വസ്തു നികുതി, ഹരിത കേരളം തുടങ്ങിയ അജണ്ടകള്‍ ചര്‍ച്ച ചെയ്യാനാണ് ഗ്രാമസഭ വിളിച്ചു ചേര്‍ത്തിരുന്നത്. എന്നാല്‍ വീണ്ടും സില്‍ക്കില്‍ കപ്പല്‍ പൊളി പുനരാരംഭിച്ച വേളയില്‍ ഇക്കാര്യം ഗ്രാമസഭയില്‍ ഉന്നയിക്കാന്‍ ഒന്നാം വാര്‍ഡിലെ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് കപ്പല്‍ പൊളി വിരുദ്ധ സമരസമിതി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം ഗ്രാമസഭ ആരംഭിച്ചപ്പോള്‍ തന്നെ വാര്‍ഡിനു പുറത്തുള്ളവരും സഭയിലെത്തി.
കപ്പല്‍ പൊളി വിരുദ്ധ സമരനേതാവ് എം.കെ. മനോഹരന് പഞ്ചായത്ത് നിയമാവലി കാണിച്ച് വാര്‍ഡിന് പുറത്തുള്ളവര്‍ക്കും ഗ്രാമസഭയില്‍ അഭിപ്രായം പറയാമെന്നും അതുകൊണ്ട് ഇവിടെ കടക്കു പുറത്ത് എന്ന് ആരോടും പറയാന്‍ ചട്ടപ്രകാരം അധ്യക്ഷന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. അജന്ഡിയിലില്ലാത്ത വിഷയമായതിനാല്‍ ഒടുവില്‍ വിഷയംചര്‍ച്ച ചെയ്യാമെന്ന ധാരണയായി. എങ്കില്‍ അജണ്ടയിലുള്ള ഹരിത കേരളം ആദ്യം ചര്ചെയ്യണമെന്ന് മനോഹരനും കൂട്ടരും അധ്യക്ഷനോട് ആവശ്യപ്പെട്ടു.
ഹരിത കേരള വിഷയം പരിഗണിച്ചു. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തില്‍ ചര്‍ച്ച തുടങ്ങി. അപ്പോഴാണ് കപ്പല്‍ പൊളി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊന്നായി ഓരോരുത്തരായി ഉന്നയിക്കപ്പെട്ടത്. ഞെട്ടിപ്പിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്. കാന്‍സറടക്കമുള്ള ഗുരുതര രോഗങ്ങള്‍ പ്രദേശത്ത് വ്യാപിക്കുന്നതും മരണനിരക്ക് കൂടുന്നതും ഗ്രാമസഭയില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇതേവരെ ഇവിടെ ആരും അറിയിച്ചിട്ടില്ലെന്നു ബന്ധപ്പെട്ടവര്‍ മറുപടിയായി ചൂണ്ടിക്കാട്ടി
ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കപ്പല്‍ പൊളി വീണ്ടും തുടങ്ങിയ സാഹചര്യത്തിലാണ് ഗ്രാമസഭ ഇക്കാര്യം അടിയന്തര ശ്രദ്ധയോടെ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും കപ്പല്‍ പൊളി നടക്കുന്ന പ്രദേശം ഒന്നാം വാര്‍ഡിലാണെന്നും മനോഹരന് ചൂണ്ടിക്കാട്ടി. ആടിനേയും കോഴിയേയും വാങ്ങലും തൊഴിലുറപ്പും ചര്‍ച്ച ചെയ്യേണ്ടതെന്നും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ പൊളി നിര്‍ത്തിയിട്ടു മതി ഇവിടെ ബാക്കി തീരുമാനമെന്നും കപ്പല്പൊളിവിരുദ്ധസമര സമിതി നേതാവ് മനോഹരന് പറഞ്ഞു.
മാത്രമല്ല പഞ്ചായത്തിനോട് ഒന്നാം വാര്‍ഡ് ഗ്രാമസഭ ഈക്കാര്യം ആവശ്യപ്പെട്ടത് മിനുട്സില്‍ രേഖപ്പെടുത്തണമെന്നും ഭരണ സമിതിയും മെമ്പര്‍മാരും സേവകര്‍ മാത്രമാണെന്നും ജനമാണ് ഗ്രാമസഭയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കൈ ഉയര്‍ത്തി കപ്പല്‍ പൊളി നിരോധിക്കണമെന്ന് ഏക കണ്ഠ്യേന അഴീക്കോട് പഞ്ചായത്ത് ഭരണ സമിതിയോടാവശ്യപ്പെട്ടു.