പടിയൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; വയോധികൻ അറസ്റ്റിൽ
ഇരിക്കൂര്‍:കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ഇരിക്കൂര്‍ പടിയൂരില്‍ ദളിത് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ വയോധികനായ പ്രതി അറസ്റ്റില്‍. ആര്യങ്കോട്ടെ പാപ്പച്ചനെ (70)യാണ് ഇരിക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചില്‍ ആഴമുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരിക്കൂര്‍ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26)വാണ് വെളളിയാഴ്ച സന്ധ്യയോടെ ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ രാധ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പുറത്ത് പോകാന്‍ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.
കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോള്‍ വിഷ്ണു വീട്ടില്‍ നില്‍പ്പുണ്ടായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മ വെള്ളമെടുത്ത് വീട്ടില്‍ വന്നപ്പോള്‍ അബോധാവസ്ഥയില്‍ ചെരിഞ്ഞു കിടക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്. അമ്മയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ നെഞ്ചില്‍ നിന്നും ചോരയൊലിച്ചു അര്‍ധബോധാവസ്ഥയിലായ വിഷ്ണുവിനെ ഇരിട്ടി താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.
കൊല നടക്കുന്ന സമയത്ത് പാപ്പച്ചന്‍ അവിടെ വന്നിരുന്നുവെന്ന അയല്‍വാസികള്‍ പോലീസിന് നല്‍കിയ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഒളിവില്‍ കഴിയുന്ന പാപ്പച്ചനായി ഇരിക്കൂര്‍ പോലീസ് തെരച്ചില്‍ നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.
കാര്‍ഷിക ജോലികള്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളിയാണ് വിഷ്ണു. സുകുമാരന്‍ - രാധ ദമ്പതികളുടെ മകനാണ്. സഹോദരന്‍ ജിഷ്ണു വിഷ്ണുവിന്റെ മൃതദേഹം പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് ഇരിക്കൂര്‍ പൊലിസ് അറിയിച്ചു.