സ്ത്രീധനത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; തെറാപ്പിസ്റ്റിന്റെ പരാതിയിൽ കേസ്
കണ്ണൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായുള്ള യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂരിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ ഫിസിയോ തെറാപ്പിസ്റ്റായ എളയാവൂരിലെ 26കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കണ്ണവം തൊടീക്കളത്തെ പ്രിയാ നിവാസില്‍ എം.പ്രദീപന്‍, പാറുക്കുട്ടി അമ്മ, പ്രിയ എന്നിവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം ടൌണ്‍ പോലീസ് കേസ്സെടുത്തത്.
2019 ആഗസ്ത് 9 നായിരുന്നു ഇവരുടെ വിവാഹം. വിവാഹാലോചന സമയത്ത് പരാതിക്കാരി മംഗലാപുരത്തെ ശ്രീ നിവാസ കോളേജ് ഓഫ് ഫിസിയോ തെറാപ്പി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. വിവാഹ ശേഷവും തുടര്‍ന്ന് പഠിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഈ സമയം വിദേശത്ത് മെക്കാനിക്കല്‍ സൂപ്പര്‍വൈസറായിരുന്നു പ്രദീപന്‍ .വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ ജ്വല്ലറിയില്‍ നിന്നും 2 പേരെത്തി താലിമാലയുടേയും മോതിരത്തിന്റെയും കാശിന് ചോദിച്ച് ബഹളം കൂട്ടുകയും ഒരാഴ്ചക്കുള്ളില്‍ നല്‍കാമെന്ന് ഉറപ്പ് നൽകിയതിനെ തുടര്‍ന്ന് തിരിച്ച് പോകുകയും ചെയ്തു. അതിന് ശേഷം തന്റെ സമ്മതമില്ലാതെ തന്റെ ആഭരണങ്ങള്‍ വിറ്റാണ് പല കടങ്ങളും ഭർത്താവിന്റെ കുടുംബം വീട്ടിയതെന്ന് പരാതിയിൽ പറയുന്നു.
വിവാഹ സമയത്ത് ബന്ധുക്കള്‍ തനിക്ക് തന്ന 42 പവനില്‍ 15 പവന്‍ ഭർത്താവിന്റെ കുടുംബം എടുത്ത് പണയപ്പെടുത്തി .മുഴുവന്‍ ആഭരണങ്ങളും വേണമെന്നും വീടിന്റെ മേലുള്ള കടങ്ങള്‍ തട്ടാന്‍ അഞ്ചുലക്ഷം രൂപ കൂടി ത ര ണ മെ ന്നുമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ചോദിക്കാനെത്തിയ മാതാപിതാക്കളേയും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുറ്റാരോപിതരായവരെ ഉടന്‍ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്‍ അറിയിച്ചു.