കണ്ണൂർ കോർപറേഷൻ മേയറെ കൈയ്യേറ്റം ചെയ്തു: കണ്ണൂർ നഗരത്തിൽ നാളെ ഹർത്താൽ
കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ കാര്യാലയത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കൗൺസിൽ യോഗം ചേരുന്നതിന് മുൻപാണ് കണ്ണൂര്‍ കോര്‍പറേഷൻ കാര്യാലയത്തിൽ വൻ സംഘർഷമുണ്ടായത്. മേയര്‍ സുമാ ബാലകൃഷ്ണനെ പ്രതിപക്ഷം കൈയേറ്റം ചെയ്യുകയായിരുന്നു. മേയറെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കോർപറേഷൻ പരിധിയിൽ വ്യാഴാഴ്ച്ച രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. സംഘർഷത്തിൽ നേരിയ പരുക്കേറ്റ മേയർ ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം നേതാക്കളോടൊപ്പൊം മടങ്ങി.
ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയാണ് പ്രതിഷേധമുണ്ടായത്. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനം ഓഫീസ് കോംപൗണ്ടില്‍ അനുവദിക്കില്ലെന്ന ഭരണസമിതിയുടെ ഏകാധിപത്യ നിലപാടിനെതിരെയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിനെതിരെയും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ ജീവനക്കാരുടെ സമരം നടക്കുകയായിരുന്നു. ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ യോഗം ബുധനാഴ്ച്ച രാവിലെ വിളിച്ചുചേര്‍ത്തത്.

യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. മേയര്‍ക്കു നേരെ കയ്യേറ്റമുണ്ടായതോടെ യോഗം നടത്താനായില്ല. കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയതിനു ശേഷം മേയറെ വീണ്ടും ഓഫീസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കോൺഗ്രസ് നേതാക്കളായ സതീശൻ പാച്ചേനി, കെ.സുധാകരൻ എം പി അഡ്വ. സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോർപറേഷൻ കാര്യാലയത്തിലെത്തി യോഗം ചേർന്നു.












Click it and Unblock the Notifications