ചിറക്കലിലെ ആരോഗ്യ പ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ കൊവിഡ്: കണ്ണൂരിൽ ആശങ്കയേറുന്നു
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് പരക്കെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് പ്രതിരോധരംഗത്ത് സജീവമായി പ്രവർത്തിച്ച ചിറക്കൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയ്ക്കാണ് തിങ്കളാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇവരടക്കം പുതുതായി കണ്ണൂർ ജില്ലയിൽ മൂന്നു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു.
കുളിമുറിയില്‍ വീട്ടമ്മയെ മുഖത്ത് കുത്തി; അക്രമി രക്ഷപ്പെട്ടു, മലപ്പുറത്ത് ബ്ലാക്ക്മാന്‍ ശല്യം
രണ്ടുപേര്‍ മുംബൈയില്‍ നിന്നെത്തിയവരും ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകയുമാണ്. മുംബൈയില്‍ നിന്ന് മെയ് ഒന്‍പതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശി 35കാരനും മെയ് 10-ന് എത്തിയ പയ്യാമ്പലം സ്വദേശി 31കാരനുമാണ് പുതുതായി കോവിഡ് രോഗം ബാധിച്ച രണ്ടുപേര്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ ആരോഗ്യ പ്രവര്‍ത്തക ചിറക്കല്‍ സ്വദേശിയായ 54കാരിയാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 126 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5554 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 27 പേരും, കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 13 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 11 പേരും, വീടുകളില്‍ 5498 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4865 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4707 എണ്ണത്തിന്റെ ഫലം ലഭ്യമായി. 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാംഘട്ട ലോക്ക്ഡൗണ്‍ കാലത്തും മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വേണം നടത്താന്‍. സാമൂഹ്യ അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഇതില്‍ അയവു വരുത്തിയാല്‍ സ്ഥിതി കൈവിട്ടുപോകുന്ന നിലയുണ്ടാകും. രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളേ നമ്മള്‍ നടത്താവൂ. അതേസമയം സാധാരണ ജീവിതവും വ്യാപാരവും സാധ്യമാകുകയും വേണം. എല്ലാ മത സ്ഥാപനങ്ങളും പൊതുജനങ്ങളും നല്ല നിലയിലാണ് സഹകരിക്കുന്നത്. തുടര്‍ന്നും അതുണ്ടാവണം. കടകള്‍ തുറക്കുന്നു എന്നതിനാല്‍ മാര്‍ക്കറ്റുകളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങളില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ തുറമുഖ, പുരാവ്സതു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പ്രകാശന്‍ തുടങ്ങിയവരും പങ്കെടുത്തു.