കേരളത്തിലെ ആരോഗ്യജീവനക്കാര്‍ കച്ചവടസംഘങ്ങളുടെ വലയില്‍ വീഴാത്തവർ; നടന്‍ പിപി കുഞ്ഞികൃഷ്ണൻ
കണ്ണൂര്‍: കച്ചവട സംഘങ്ങളുടെ വലയില്‍ വീഴാത്ത ജീവനക്കാരാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ സമ്പത്തെന്ന് പ്രശസ്ത സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണന്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച ആശുപത്രി ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റുള്ളവരുടെ സമ്മര്‍ദം ഒഴിവാക്കാന്‍ സ്വയം സമ്മര്‍ദം ഏറ്റു വാങ്ങി ത്യാഗം അനുഷ്ഠിക്കുന്നവരാണ് ആശുപത്രി ജീവനക്കാര്‍. സമൂഹത്തെ ചേര്‍ത്തു പിടിക്കുന്നവരാണവര്‍. ജീവനക്കാരുടെ പരസ്പര ബന്ധം വളര്‍ത്തുന്നതിലൂടെ മികച്ച സേവന അന്തരീക്ഷം ഉണ്ടാക്കാനാവും', അദ്ദേഹം പറഞ്ഞു.
'കോവിഡ് കാലത്തെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സേവനം മറക്കാനാവില്ല. മുഴുവന്‍ ജീവനക്കാരെയും ജനങ്ങളെയും ചേര്‍ത്തു പിടിച്ച അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെയും മറക്കാനാവില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. സര്‍ക്കാരിന് ലഭിക്കുന്ന ഓരോ അംഗീകാരവും ഓരോ ജീവനക്കാരനും ഉള്ളതാണ്.

ആശുപത്രിയിലെത്തുന്ന രോഗിയോടുള്ള ജീവനക്കാരുടെ സമീപനം പ്രധാനമാണ്. ജീവനക്കാരുടെ ഒരു ചിരി കൊണ്ട് തന്നെ രോഗിക്ക് ഏറെ ആശ്വാസം ലഭിക്കും. ആശുപത്രികളുടെ മണവും ഗുണവും മാറി. ആശുപത്രികള്‍ ഹൈടെക്കായി. ആരോഗ്യ സേവന മേഖലയിലെ ദുഷ്പ്രവണതകള്‍ കുറേയേറെ മാറിക്കഴിഞ്ഞിട്ടുണ്ട്. കച്ചവട സംഘങ്ങളുടെ സമ്മാനക്കെണിയില്‍ വീഴാത്ത ജീവനക്കാരാണ് ആരോഗ്യ മേഖലയുടെ സമ്പത്ത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ആശുപത്രി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ.ഷാജ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ലേഖ, ആര്‍എംഒ ഡോ. സുമിന്‍ മോഹന്‍, അഡീഷണര്‍ ലേ സെക്രട്ടറി പ്രകാശ് മണികണ്ഠന്‍, കലാവിഭാഗം കണ്‍വീനര്‍ സി.പ്രമോദ് കുമാര്‍, കായിക വിഭാഗം കണ്‍വീനര്‍ കെ.അജയ് കുമാര്‍, പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എ.പി.സജീന്ദ്രന്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഷെര്‍ളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.












Click it and Unblock the Notifications