കനത്ത മഴ; കണ്ണൂരിൽ രണ്ടിടങ്ങളിൽ ബസ് അപകടം, പതിനേഴ് പേർക്ക് പരുക്കേറ്റു
ഇരിട്ടി: കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ ജില്ലയിൽ രണ്ടിടങ്ങളിൽ ബസ് അപകടം. കണ്ണൂർ-തലശേരി ദേശീയപാതയിലെ കണ്ണോത്തും ചാലും കൊട്ടിയൂർ നീണ്ടു നോക്കിയിലുമാണ് അപകടമുണ്ടായത്. നിരവധിയാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലക്ഷ്മി ബസാണ് ശനിയാഴ്ച്ച രാവിലെ ഒൻപതു മണിക്ക് അപകടത്തിൽപ്പെട്ടത്. അപകട സമയം കടയിലുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. കടയുടെ ഷട്ടറുംതൊട്ടടുത്തുണ്ടായിരുന്ന വൈദ്യുതി തൂണും അപകടത്തിൽ തകർന്നു.
മറ്റൊരു സംഭവത്തിൽ മലയോര പ്രദേശമായ കൊട്ടിയൂരിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് ഡ്രൈവർ സായന്ത് ഉൾപ്പെടെ 16 പേർക്കാണ് പരിക്കേറ്റത്. കൊട്ടിയൂർ നീണ്ടു നോക്കി മുസ്ലിം പള്ളിക്ക് സമീപത്താണ് ശനിയാഴ്ച്ച രാവിലെ പതിനൊന്നരയോടെ അപകടം ഉണ്ടായത്. നാട്ടുകാരും പൊലിസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട യാത്രക്കാരും ബസ് ജീവനക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് 'ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസ്സും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് നീണ്ടുനോക്കി മുസ്‌ളിം പള്ളിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡരികിലെ കരിമ്പിൽ ബീരാന്റെ മതിലും തകർത്താണ് നിന്നത്.
ടൂറിസ്റ്റ് ബസ്സിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സിൽ ആളുകൾ കുറവായിരുന്നു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്വകാര്യ ബസ്സിലെ ഡ്രൈവർ പേരിയ ആലാറ്റിൻ സ്വദേശി സായന്ത് (29)ന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി
ധർമ്മടം സ്വദേശികളായ ഷീന(52),ഷംന(49),സ്വകാര്യ ബസ്സിലെ യാത്രക്കാരായ പുൽപ്പള്ളി സ്വദേശിനി പുഷ്പ(42),പേരിയ സ്വദേശിനി ഗിരിജ(44) ഭർത്താവ് സുരേഷ്(48) ,സാറാമ്മ(78), ഷേർലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയിൽ(58),അക്ഷയ്, വിപിൻകുമാർ(40)എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കേളകം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസ്സുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്‌തു. പരുക്കേറ്റവർ ഇരിട്ടി. കണ്ണൂർ എന്നിവടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.












Click it and Unblock the Notifications