സ്വപ്ന സുരേഷിന്റെ ആരോപണം ലൈവായി പൊളിഞ്ഞു; പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് എംവി ജയരാജന്‍
ഇത്തരം വ്യാജ വാര്‍ത്തകള്‍ ഇനിയും വരാം. ജനങ്ങള്‍ ഇതൊക്കെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും എംവി ജയരാജന്‍

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കി എന്ന സ്വപ്ന സുരേഷിന്റെ 'ലൈവ് ആരോപണം' പച്ചക്കളളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞു പോയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കുമെതിരെ സി.പി..എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വന്‍വിജയമായി മാറിയതോടെ വിറളിപൂണ്ടവരുടെ രാഷ്ട്രീയ ഗൂഡോലോചന ഉല്‍പ്പന്നമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ പുതിയ ആരോപണം.
നേരത്തെ അവജ്ഞയോടെ തള്ളിക്കളഞ്ഞ ജനങ്ങള്‍ ഈ കള്ള പ്രചരണത്തെയും തിരസ്‌കരിക്കുക തന്നെ ചെയ്യും. ഇതിനു മുമ്പ് ക്രിമിനല്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ വഴിയായിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളായതിനാല്‍ ജനങ്ങള്‍ വിശ്വസിക്കാതായി.
റിപ്പോര്‍ട്ടര്‍മാരുടെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് പലപ്പോഴും മറുപടി പറയാന്‍ കഴിയാതെ വന്നു. ഇതിന് മുമ്പ് മറ്റൊരു ദൂതന്‍ തന്നെ സമീപിച്ചിരുന്നു എന്ന പച്ചക്കള്ളം തട്ടിവിട്ടിരുന്നു. അതിനുണ്ടായ ആയുസ്സ് പോലും ഇപ്പോഴത്തെ ലൈവ് ആരോപണത്തിന് ഉണ്ടായിട്ടില്ല. പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ പുതിയ ലേബലോടെ മാര്‍ക്കറ്റില്‍ ഇറക്കിയ പ്രതിയുടെ ചരിത്രത്തിന് ആയുസ്സുകള്‍ മണിക്കൂറുകള്‍ മാത്രം.

സത്യത്തിന്റെ കണികപോലും ഇല്ലാത്ത കള്ളക്കഥ തയ്യാറാക്കിയ പ്രതിയോ പ്രതിയുടെ ഉപദേശകരോ അവസാനിക്കുമെന്ന് കരുതിക്കാണില്ല. പെട്ടെന്ന് ഇത് ''മൂന്നുദിവസം മുമ്പ് ബാംഗ്ലൂരിലെ ഒരു ഹോട്ടലില്‍ വെച്ച് വിജയി എന്നയാളുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്നും അങ്ങനെ ചെയ്താല്‍ 30 കോടി രൂപ പ്രതിഫലം തരാമെന്നും യു.കെ.യിലേക്കോ മലേഷ്യയിലേക്കോ പോകാന്‍ വിസ നല്‍കാമെന്നും അല്ലാതിരുന്നാല്‍ പലതും നേരിടേണ്ടി വരുമെന്ന ഭീഷണിയോടെ താന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ദൂതനാണെന്നും വിജയിള്ള പറഞ്ഞുവെന്നാണ് പ്രതി ലൈവില്‍ പറഞ്ഞത്.
സോഷ്യല്‍മീഡിയ ലൈവ് ആകുമ്പോള്‍ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യമൊന്നും ഉണ്ടാവില്ലല്ലോ. ചാനലുകള്‍ ഉടന്‍ സമയം പാഴാക്കാതെ നെട്ടോട്ടമോടി. പതിവ് കലാപരിപാടികളായ ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളും ചാനല്‍ ചര്‍ച്ചയുമുണ്ടായി. എന്നാല്‍ ആരോപണവിധേയന്‍ വിജയ്പിള്ള എന്നും വിജേഷ് പിള്ള എന്നും പേരുള്ള ആളിന്റെ പ്രതികരണം മണിക്കൂറുകള്‍ക്കകം വന്നു.
''താനങ്ങനെ പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്ററെ ചാനലിലും പ്രയത്തിലും കണ്ട പരിചയം മാത്രമേ ഉള്ളൂവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതിയെ കണ്ടത് വെബ്‌സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു. എന്നുമായിരുന്നു അത്.
സി.പി.ഐ.എമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പറഞ്ഞത് പച്ചക്കള്ളമാണെന്നും ആവര്‍ത്തിച്ച് എല്ലാ മാധ്യമപ്രവര്‍ത്തകരോടുമായി ആവര്‍ത്തിച്ച് പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവിന്റെ പ്രതികരണവും സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ്.
ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കര്‍ണ്ണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും. ഇ ഡിക്കും മറ്റും ഇ മെയിലായി പരാതി അയച്ചിരുന്നു. പ്രസ്തുത പരാതിയില്‍ ലൈവ് ആരോപണത്തില്‍ ഉന്നയിച്ചതുപോലെ സമീപിച്ചയാളുടെ പേര് വിജയി എന്നാണ് പറഞ്ഞിരുന്നത്. ജന്മഭൂമിയും മാതൃഭൂമിയും പക്ഷേ തിരക്കഥയനുസരിച്ച് പേര് തിരുത്തി രംഗത്ത് വന്നു.
വിജേഷ് പിള്ള എന്നാക്കി തിരുത്തിയാണ് അവര്‍ വാര്‍ത്ത കൊടുത്തത്. സ്വപ്നയ്ക്ക് നാക്കുപിഴച്ചതാണെന്ന് മിനുട്ടുകള്‍ക്കകം ഒക്കച്ചങ്ങായിമാര്‍ക്ക് മനസ്സിലായി. വാര്‍ത്താസമ്മേളനമായിരുന്നെങ്കില്‍ പ്രതിയുടെ നാവിലൂടെ തന്നെ അത് തിരുത്തിപ്പറയിപ്പിക്കാമായിരുന്നു. പക്ഷേ ഫേസ്ബുക്ക് ലൈവ് ആയതിനാല്‍ അത് നടന്നില്ല. പച്ചക്കള്ളം ലൈവ് ആയി നിലനിര്‍ത്താന്‍ ഒരു ക്രിമിനല്‍ കേസ് പ്രതിയും കൂട്ടുപ്രതികളായ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാടുപെടുകയായിരുന്നു.
പിന്നീടുള്ള മണിക്കൂറുകളില്‍ അനുബന്ധ വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു. പിന്നീടങ്ങോട്ട് ചാനലുകളില്‍, ഓണ്‍ലൈന്‍ മീഡിയകളും മത്സരിച്ചപ്പോള്‍ ന്യൂസ്പീഡുകളില്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കള്ളക്കഥയുടെ തിരക്കഥ സൃഷ്ടിച്ചവര്‍ക്ക് വാലും ചുരുട്ടി ഓടേണ്ടിവരും മണിക്കൂറുകള്‍ക്കകം പടം പൊളിഞ്ഞുപോയി. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഇനിയും വരാം. ഈ പ്രക്രിയകളൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും. ജനങ്ങള്‍ ഇതൊക്കെ തള്ളിക്കളയുക തന്നെ ചെയ്യും. അപ്പോഴും മാധ്യമധര്‍മ്മത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ നമുക്ക് വാതോരാതെ സംസാരിക്കാമെന്നും ജയരാജന്‍ പരിഹസിച്ചു.












Click it and Unblock the Notifications