തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങൾ ഏറ്റെടുത്ത് പരിപാലിക്കാൻ ശ്രമിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ
തലശേരി: ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന നാടാണ് തലശ്ശേരിയെന്നും അവിടെയുള്ള പൈതൃകയിടങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി നഗരസഭ സംഘടിപ്പിച്ച തലശ്ശേരി കാര്‍ണിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കലാ-സാഹിത്യപരമായും സാംസ്‌കാരിക പരമായും ഭരണപരമായും ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ് തലശ്ശേരിയുടേത്. ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന നാടുകൂടിയാണ്. നിരവധി കാര്യങ്ങളില്‍ തലശ്ശേരി മാതൃക കാണിച്ചു.
വൈവിധ്യങ്ങളെ അംഗീകരിക്കാനും അത് ആസ്വദിക്കാനുമുള്ള മനസ്സ് തലശ്ശേരിക്കാര്‍ക്കുണ്ട്. ആരും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത തലശ്ശേരി കലാപമുണ്ടായപ്പോള്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ തലശ്ശേരിക്ക് കഴിഞ്ഞു. മാതൃകാപരമായ സൗഹാര്‍ദം വെച്ചുപുലര്‍ത്തുന്ന നാടുകൂടിയായി തലശ്ശേരിയെ അടയാളപ്പെടുത്തും. തലശ്ശേരിയുടെ പഴയകാല ചരിത്രം കൃത്യമായി ജനങ്ങള്‍ക്ക് മനസിലാകാന്‍ ഉതകുന്ന പദ്ധതികള്‍ വരുന്ന കാര്‍ണിവലിന് ആസൂത്രണം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. പൈതൃകനഗരി കൂടിയായ തലശ്ശേരിയുടെ വികസനത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് സ്‌പീക്കര്‍ പറഞ്ഞു. എംഎല്‍എമാരായ കെ പി മോഹനന്‍, അഹമ്മദ് ദേവര്‍കോവില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി, വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, പി ശശി, സി എന്‍ ചന്ദ്രന്‍, എംപി മുരളി, തോമസ് മാളത്ത്, റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ സി കെ രമേശന്‍, കാരായി ചന്ദ്രശേഖരന്‍, പി കെ ആശ, നഗരസഭ സെക്രട്ടറി എന്‍ സുരേഷ്‌കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് ആട്ടംകലാസമിതി തേക്കിന്‍കാട് ബാന്റിന്റെ സ്‌റ്റേജ് ഷോ അരങ്ങേറി.












Click it and Unblock the Notifications