കിയാലിന് ആശ്വാസം: കണ്ണൂർ വിമാനത്താവളത്തിൽ സിഎജി ഓഡിറ്റിങ്ങിന് ഹൈക്കോടതി സ്റ്റേ.
കണ്ണൂർ: കിയാലിന് ആശ്വാസമേകി കൊണ്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റിങ്ങിന് സ്റ്റേ. കിയാല്‍ അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സര്‍ക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. അതേസമയം, സിഎജി ഓഡിറ്റിങ്ങ് ഇല്ലെങ്കില്‍ നടപടിയെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാസയല്ല, വിക്രം ലാൻഡറിനെ കണ്ടെത്തിയത് ചെന്നൈ സ്വദേശിയായ യുവാവ്! 21 കഷണങ്ങളായി ചിതറിയ വിക്രം ലാൻഡർ
കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ കമ്പനിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. സ്വകാര്യ കമ്പനിയാണെന്ന വാദമുയര്‍ത്തി സിഎജി ഓഡിറ്റ് തടഞ്ഞത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കണ്ണൂര്‍ വിമാനത്താവള കമ്പനിയെയും സര്‍ക്കാരിനെയും അറിയിച്ചിരുന്നു. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയതിന് കമ്പനിയെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കിയാല്‍, കൊച്ചിവിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ ആവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. 2016-ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ സിഎജിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഡിറ്റ് നടത്തിയിരുന്നത്. ഓഡിറ്റര്‍മാരെ കിയാല്‍ അധികൃതര്‍ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പലതവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ദില്ലിയില്‍ സിഎജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നുവെന്ന് സിഎജി അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പു നല്കി. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാല്‍ കിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും കഴിഞ്ഞ മാസം 25-ന് കിയാല്‍ എം.ഡിക്ക് അയച്ച കത്തില്‍ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.