അക്രമങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണു സിപിഎം കരുതുന്നത്: ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രത്തിലെ വീട്ടിനുള്ളില്‍ ബോംബ് സ്ഫോടനം ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം ഉണ്ടാകുന്നത്. തുടരെ തുടരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും സംശയത്തിലെ നിഴലിലായതോടെ അക്രമങ്ങളിലൂടെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇലക്ഷനില്‍ ജയിക്കാം എന്നാണു സിപിഎമ്മിന്റെ നേതൃത്വം കരുതുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനുള്ള മുന്നൊരുക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തരം സംഭവങ്ങളില്‍ നിരപരാധികള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപെടുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ പുറത്തുവരാതിരിക്കാനാണ് സംഭവസ്ഥലം പരിശോധിക്കാന്‍ എത്തിയ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി അടക്കമുള്ളവരെ തടയുകയും, ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
സിപിഎം ഭരണത്തില്‍ ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായമാക്കാനുള്ള കമ്മ്യൂണിസ്റ്റ് പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. നാട്ടില്‍ നടക്കുന്ന കടുത്ത നീതി നിഷേധങ്ങള്‍ക്കെതിരെ തെരുവിലിറങ്ങേണ്ടി വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോവിഡ് വന്നു മരിക്കേണ്ട എന്ന് ഉപദേശിച്ച മന്ത്രി ഓര്‍ക്കണം, ബോംബ് പൊട്ടിയാലും നഷ്ടപ്പെടുന്നത് മനുഷ്യജീവനാണെന്ന്- ചെന്നിത്തല വ്യക്തമാക്കി. അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കതിരൂരിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി പിഴ അടയ്ക്കൽ 'ഇ ചെല്ലാൻ'; പുതിയ സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിവാഹവാഗ്ദാനം നല്കി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകനെതിരെ പൊലീസ് കേസ്
നാവിക സേനയിലും പെണ്‍കരുത്ത്; ചരിത്രം കുറിക്കാന്‍ 2 വനിതകള്‍, യുദ്ധക്കപ്പലിലെ കോപ്റ്റര്‍ ഈ കൈകളില്‍