വീട്ടമ്മയെയും കുടുംബത്തെയും ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ ജീവിക്കാന്‍ വിടുന്നില്ലെന്ന് പരാതി
പരാതി പറയാന്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ തന്നോടും മകനോടും പൊലിസ് ഉദ്യോഗസ്ഥന്‍ മോശമായാണ് പെരുമാറുന്നത്. തങ്ങളെ അസഭ്യം പറഞ്ഞു ആട്ടിയോടിക്കുകയാണ് ചെയ്യുന്നതെന്നും സുബൈദ പറഞ്ഞു. 2022-ന് ഒക്‌ടോബര്‍ 23ന്് വൈകുന്നേരം ആറരയ്ക്കാണ് ഷിനോജ്, റിജില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവും പെയിന്റിങ് തൊഴിലാളിയുമായ ഖാദര്‍, മക്കളായ മഹ്മൂദ് ഷാസ്, മിദ്‌ലാജ് എന്നിവരെ മര്‍ദിക്കുകയും ഭര്‍ത്താവ ഖാദറെ അദ്ദേഹത്തിന്റെ ഉടുവസ്ത്രമഴിച്ചെടുത്ത് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.
മൂന്നുമാസം മുന്‍പാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദേശത്തെ ആര്‍. എസ്. എസ് പ്രവര്‍ത്തകനായ പ്രവീണിന്റെ കുടുംബത്തെ പറ്റിയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്റെ ഗള്‍ഫിലുള്ള മകന്‍ മഹ്മൂദിന്റെ പേരില്‍ ആരോ പോസ്റ്റു ചെയ്തത്. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഇതു ചെയ്തത്. മകന്‍ നാട്ടില്‍ വന്നപ്പോള്‍ അവന്റെ ഫോണ്‍ പരിശോധിച്ചു പൊലിസിന് ഈക്കാര്യം വ്യക്തമായതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ നിരന്തരം അതിനു ശേഷം വീട്ടില്‍ കയറി അക്രമം അഴിച്ചുവിടുകയും കള്ളക്കേസുകൊടുത്ത് തന്റെ ഭര്‍ത്താവിനെയും മകനെയും ജയിലില്‍ റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നുവെന്ന് സുബൈദ പറഞ്ഞു.
അടുത്ത കാലത്ത് തന്റെ മകന്‍ മിദ്‌ലാജ് വീടിനു പുറത്തു നിര്‍ത്തിയിട്ട ബൈക്ക് വീട്ടിലേക്ക് മാറ്റുമ്പോള്‍ ഒരു സംഘമാളുകള്‍ വന്ന് മര്‍ദ്ദിക്കുകയും ഇവിടെ ജീവിക്കാന്‍ വിടില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈക്കാര്യം കതിരൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷിനോട് പരാതിപ്പെട്ടപ്പോള്‍ അക്രമികളുടെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. നാലാം മൈല്‍ ആര്‍. എസ. എസിന് സ്വാധീനമുള്ള പ്രദേശമാണ്. തങ്ങളെ അവിടെ ജീവിക്കാന്‍ വിടില്ലെന്ന ഭീഷണിയാണ് ഇവര്‍ മുഴക്കുന്നത്.
ഈക്കാര്യം സി.പി. എം നേതാക്കളായ പി.ജയരാജന്‍, കാരായി രാജന്‍ എന്നിവരോട് പരാതിയായി പറഞ്ഞിരുന്നുവെങ്കിലും അവര്‍ ഇടപെട്ടില്ലെന്നും സുബൈദ പറഞ്ഞു. അക്രമികള്‍ ആയുധവുമായി വീട്ടിലെത്തിയ മൊബൈല്‍ ദൃശ്യം തെളിവായി തങ്ങളുടെ കൈവശമുണ്ട്. ജാമ്യമില്ലാത്ത കുറ്റം ചുമത്തി ഇപ്പോഴും തന്റെ ഭര്‍ത്താവും മകനും ജയിലിലാണെന്നും തങ്ങളുടെ ജീവിക്കാനുള്ള അവകാശം പൊലിസ് സംരക്ഷിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതെന്നും സുബൈദ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മകന്‍ മിദ്‌ലാജും പങ്കെടുത്തു,