കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ ഭീമന്‍ തേനീച്ചക്കൂട് വെള്ളം ചീറ്റി നശിപ്പിച്ചു
കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വിമാനത്താവള ജീവനക്കാര്‍ അതിസാഹസികമായി നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കൂറ്റന്‍ തേനീച്ചക്കൂട് അതിശക്തമായി വെള്ളം ചീറ്റി നീക്കം ചെയ്തത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ പലയിടത്തായിരുന്നു തേനീച്ചക്കൂട് കൂട്ടുകെട്ടിയിരുന്നത്. കഴിഞ്ഞവ്യാഴാഴ്ച വൈകുന്നേരം യാത്രക്കാരുടെ കൂടെയെത്തിയ കുട്ടിയടക്കമുള്ള അഞ്ചുപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കാറ്റിലിളകിയ തേനീച്ചക്കൂട്ടം കൂട്ടമായെത്തി യാത്രക്കാരെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ജമ്മു കശ്മീരിൽ തീവ്രവാദികൾ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തി; തോട്ടം ഉടമയെ തല്ലിച്ചതച്ചു
തേനീച്ച ഭീഷണിയെകുറിച്ച് യാത്രക്കാരില്‍ നിന്നും വ്യാപകമായി പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ കൂട് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ നിരന്തരം യാത്രക്കാര്‍ രാപകല്‍ ഭേദമില്ലാതെ വന്നിറങ്ങിപോകുന്ന പാസഞ്ചര്‍ ടെര്‍മിനലിലായതിനാല്‍ പകല്‍ നേരങ്ങളില്‍ തേനീച്ചകളെ നീക്കം ചെയ്യല്‍ അസാധ്യമാണെന്ന് വിലയിരുത്തലുണ്ടായി. ഇതിനെ തുടര്‍ന്നാണ് തീയോ, കീടനാശിനിയോ ഉപയോഗിക്കാതെ അതിശക്തമായി വെള്ളം ചീറ്റി കൂടുപൊളിക്കാന്‍ തീരുമാനിച്ചത്.
മട്ടന്നൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനയുടെ അത്യാധൂനിക വാഹനമുപയോഗിച്ചാണ് അതിശക്തമായി വെള്ളം ചീറ്റിയത്. ഇതോടെ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുന്‍പു തന്നെ ഇവിടെ കൂട്ടുകെട്ടിയ തേനീച്ചക്കൂട്ടം പലയിടങ്ങളിലായി പറന്നുപോയി.മൂ ന്നുമാസം മുന്‍പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ തേനീച്ചകള്‍ വട്ടമിട്ടു പറന്നതു കാരണം യാത്രക്കാര്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.
ഇതിന്റെ വീഡിയോ ചില യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ വിമാനത്താവള റണ്‍വേയില്‍ കുറുക്കന്‍മാര്‍ ചില സമയങ്ങളില്‍ തമ്പടിക്കുന്നതും വിമാനമിറങ്ങുന്നത് തടസമാകാറുണ്ട്. പക്ഷികള്‍ വിമാനത്തിലിടിക്കുന്നതു കാരണം യാത്രാതടസം നേരിട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്.