ഒരു മാസത്തേക്ക് അടക്കേണ്ടത് വന്‍തുക; കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസില്‍ നിന്ന് സ്‌കൂളുകള്‍ പിന്മാറുന്നു
കണ്ണൂര്‍: സ്‌കൂളുകള്‍ തുറന്നത്തോടെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് ബസ്സുകളെയാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര സൗകര്യത്തിനായി കെ എസ് ആര്‍ ടി സി ആവിഷ്‌കരിച്ച പദ്ധതിയാണ് ബോണ്ട് (ബസ് ഓണ്‍ ഡിമാന്‍ഡ് ).
വീട്ടില്‍നിന്ന് തൊഴില്‍സ്ഥലത്തേക്കും തിരിച്ചും യാത്രക്കാരെ സുരക്ഷിതരായി എത്തിക്കാനാണ് സര്‍വീസിലൂടെ ഉദ്ദേശിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളില്‍നിന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍നിന്നും ബസ് നിര്‍ത്തുക.ും ആള്‍ക്കാരെ കയറ്റുകയും ചെയ്യണം. എന്നാല്‍ നിലവില്‍ ഈ സര്‍വ്വീസിനോട് മുഖം തിരിച്ചിരിക്കുകയാണ് സ്‌കൂളുകള്‍.

നിരവധി സ്‌കൂളുകള്‍ ബോണ്ട് സര്‍വ്വീസിനായി ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപോകളെ സമീപിച്ചെങ്കിലും നിരക്ക് പ്രഖ്യാപിച്ചതോടെ എല്ലാവരും പിന്മാറുകയായിരുന്നു. ഒരു ദിവസം 100 കിലോമീറ്റര്‍ വരെ ഓടുന്നതിന് 7500 രൂപയാണ് നിരക്ക്. 101 മുതല്‍ 120 കിലോമീറ്റര്‍ വരെ 8000, 121 മുതല്‍ 140 കിലോമീറ്റര്‍ വരെ 8500, 141 മുതല്‍ 160 വരെ 9000 എന്നിങ്ങനെയാണ് ബോണ്ട് സര്‍വീസിനായി നിശ്ചയിച്ച നിരക്കുകള്‍. 40 വിദ്യാര്‍ത്ഥികളെയാണ് ബസില്‍ യാത്രക്കായി അനുവദിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സ്‌കൂളിലെ ഒരു അധ്യാപകനും സ്‌കൂളിലെ ജീവനക്കാരനായ ഒരാളുമുണ്ടാകും. 7500 രൂപ നിരക്കില്‍ നോക്കുമ്പോള്‍ ഒരു മാസം 1,50,000 വരെ സ്‌കൂളുകള്‍ കെഎസ്ആര്‍ടിസിയിലേക്ക അടക്കേണ്ടി വരും.

ഓരോ മാസത്തെയും തുക മുന്‍കൂറായി വേണം അടക്കാന്‍. ഇതില്‍ 20 ദിവസത്തെ പ്രവൃത്തി ദിവസമാണ് കണക്കാക്കുന്നത്. കുട്ടികള്‍ക്കുണ്ടാക്കുന്ന യാത്രാബുദ്ധിമുട്ട് ഒഴിവാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്ന റൂട്ടില്‍ സ്‌കൂള്‍ ബസിനു സമാനരീതിയില്‍ സര്‍വീസ് നടത്തുന്ന പദ്ധതിയാണിത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കും. കണ്ടക്ടറുമുണ്ടാകും. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ ബസ് പോലെ സര്‍വീസ് നടത്തും. ആവശ്യപ്പെടുന്നതനുസരിച്ച് ഓരോ സ്‌കൂളിനും പ്രത്യേകമായിട്ടാണ് ബസ് അനുവദിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും 89 ഓളം സ്‌കൂളുകള്‍ കെഎസ്ആര്‍ടിസിയെ സമീപിച്ചതായി ബോണ്ട് സര്‍വ്വീസ് ചുമതലയുള്ള തലശ്ശേരി എടിഒ പറഞ്ഞു. എന്നാല്‍ നിരക്ക് പ്രഖ്യാപിച്ചതോടെ എല്ലാവരും പിന്മാറി. തലശ്ശേരിയില്‍ 22 സ്‌കൂളുകളാണ് ബോണ്ട് സര്‍വ്വീസിനായി കെഎസ്ആര്‍ടിസിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ ആര്‍ക്കും വേണ്ടെന്നായി. പയ്യന്നൂര്‍ ഡിപോയില്‍ നിന്നും 10 സ്‌കൂളുകള്‍ ഡിപോയെ സമീപിച്ചെങ്കിലും ആ സ്‌കൂളുകളും പിന്മാറി. കണ്ണൂരില്‍ നാല് സ്‌കൂളുകളാണ് ബോണ്ട് സര്‍വ്വീസിനായി സമീപിച്ചത്. ഇതില്‍ ഒരു സ്‌കൂളിന് മാത്രം 66 ബസുകള്‍ വേണ്ടി വരുമെന്ന് അറിയിച്ചു. എന്നാല്‍ നിരക്ക് പ്രഖ്യാപിച്ചപ്പോള്‍ ഇതേ സ്‌കൂള്‍ നാല് ബോണ്ട് സര്‍വ്വീസുകള്‍ മതിയെന്ന് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകളെ സംബന്ധിച്ച് പദ്ധതി സഹായകമാണെങ്കിലും പ്രഖ്യാപിച്ച നിരക്ക് നല്‍കാനാകില്ലെന്നാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പറയുന്നത്.

കണ്ണൂര്‍ ജില്ലയില്‍ ആയിരത്തിലധികം സ്‌കൂള്‍ ബസുക്ക് ഇനിയും ഫിറ്റ്‌നസ് ലഭിച്ചിട്ടില്ല. 802 സ്‌കൂളുകള്‍ നിന്നുള്ള 2600 ബസുകളില്‍ അഞ്ഞൂറോളം ബസുകള്‍ക്ക് മാത്രമാണ് നിലവില്‍ ഫിറ്റ്നസ് ലഭിച്ചത്. രണ്ട് വര്‍ഷത്തോളമായി നിരത്തിലിറങ്ങാത്തത് കൊണ്ട് തന്നെ ടയറുകളും ബാക്ടറിയുമെല്ലാം നശിച്ചു. ബസ്സുകള്‍ പലതും തുരുമ്പ് പിടിച്ചും മറ്റ് നശിച്ചിട്ടുമുണ്ട്. സ്‌കൂള്‍ ബസ്സായതിനാല്‍ ഇടക്കിടെ ഓടിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. പല ബസുകള്‍ക്കും അറ്റകുറ്റ പണികള്‍ക്ക് മാത്രമേ നിരത്തിലിറങ്ങാന്‍ സാധിക്കു. അറ്റകുറ്റ പണികള്‍ക്ക് ഭീമമായ തുക വരുന്നതുകൊണ്ട് തന്നെ പല ബസുകള്‍ നിരത്തിലിറക്കുന്നില്ലെന്ന തീരുമാനത്തിലാണ് ബസ് ഡ്രൈവര്‍മാര്‍. ഇന്നത്തെ പെട്രോള്‍ വിലക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം കുട്ടികളെ കയറ്റികൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിന് ശേഷമെ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുള്ളു.

മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റുഡന്റ് ട്രാന്‍സ്പോട്ടേഷന്‍ പ്രോട്ടോകാള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം. നിലവിലെ പെട്രോള്‍ ഡീസല്‍ വിലയനുസരിച്ച് വിദ്യാര്‍ത്തികള്‍ക്ക് ബസ് പാസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നത്. മാത്രമല്ല ബസ്സുകള്‍ സര്‍വീസ് നടത്താതെ വച്ചിരിക്കന്നതിനാല്‍ അറ്റകുറ്റരപണികളും നടത്തണം. കൂടാതെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് കാരണം സാധനങ്ങളുടെ വിലയും വര്‍ധിരപ്പിച്ചതും ബസ് വ്യവസായം തന്നെ നിര്‍ത്തലാക്കാമെന്ന ചിന്തയിലാണ് ബസ് ഉടമകള്‍.ഫുള്‍ പൈസയുടെ 50 ശതമാനമെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്നാണ് ബസ്സുടമകള്‍ പറയുന്നത്. ഇല്ലെങ്കില്‍ ബസ് വ്യവസായം നിന്ന് പോകുമെന്നും കേരളത്തില്‍ നിന്ന് മുഴുവന്‍ ബസ്സുകളും നാമാവശേഷമാകുമെന്നുമാണ് ഉടമകള്‍ പറയുന്നത്. കൂടാതെ ഡീസലിന് സബ്‌സീഡി അനുവദിക്കണമെന്നുള്ളതും കാലങ്ങളായി ബസ് വ്യവ,ായികള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യമാണ്.
Recommended Video

തിങ്കളാഴ്ച മുതല്‍ എല്ലാ കോളേജുകളും ക്ലാസുകള്‍ ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അുഭവപ്പെട്ടിരുന്നത്. രാവിലെയും വൈകിട്ടും യാത്രക്കാരെ കുത്തി നിറച്ചാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. സ്‌കൂളുകള്‍ കൂടി തുറക്കുമ്പോള്‍ യാത്ര പ്രശ്നം രൂക്ഷമാകുകയും ചെയ്യും. സ്‌കൂള്‍ ബസുകള്‍ക്കെല്ലാം ഫിറ്റ്നസ് ലഭിക്കാത്ത സാഹചര്യത്തില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആശ്രയിക്കുക സ്വകാര്യ ബസുകളെ തന്നെയാണ്. അത്‌കൊണ്ട് തന്നെ സ്വകാര്യ ബസ്സുകലില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് കയറ്റുന്നത് രോഗവ്യാപനം വീണ്ടും വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഓട്ടോയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ മാത്രമേ കയറ്റാവൂ എന്നതിനാല്‍ സ്‌കൂള്‍ ട്രിപ്പ് പോകാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മടിക്കുകയാണ്. ഇതോടെ കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്ര രക്ഷിതാക്കള്‍ക്ക് വലിയ തലവേദനയുമുണ്ടാക്കും.












Click it and Unblock the Notifications