കഞ്ചാവ് കൃഷിക്കായി ഇബ്രാഹിം പാട്ടത്തിനെടുത്തത് അഞ്ചരയേക്കര്‍; രഹസ്യഅറയുള്ള വാഹനങ്ങള്‍
കണ്ണൂര്‍ : ദക്ഷിണേന്ത്യയില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കാസര്‍കോട് ദേലംപാടി വല്‍ത്താജെ വീട്ടില്‍ ഇബ്രാഹിമി(42)നെ പോലീസ് കണ്ണൂരിലെത്തിച്ചു. കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കൃഷി ചെയ്തു കടത്തുന്ന തലവനെ കണ്ണൂരിലെ അസി.കമ്മിഷണറുടെ ഓഫിസിലെത്തിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെലങ്കാനയിലെ ഖമ്മം ജില്ലയില്‍നിന്ന് ഒഴാഴ്ച മുന്‍പാണ് ഇയാളെ കണ്ണൂര്‍ എ.സി.പി. ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് ഇയാളെ പ്രത്യേക സംഘം കണ്ണൂരിലെത്തിച്ചത്.
കോയമ്പത്തൂരിനടുത്ത കരൂരില്‍ ഇയാളുടെ രഹസ്യസങ്കേതത്തില്‍നിന്ന് ഒരു ജീപ്പും പോലീസ് പിടിച്ചെടുത്തു. വാഹനവും കണ്ണൂരിലെത്തിച്ചു. കഞ്ചാവ് കടത്താന്‍ വാഹനത്തില്‍ രഹസ്യ അറ നിര്‍മിച്ചുകൊടുത്തത് മലപ്പുറത്തുള്ള ഒരാളാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് സംഘം.

ആന്ധ്രയിലെ ഖമ്മത്ത് കഞ്ചാവ് കൃഷി നടത്താന്‍ നാട്ടുകാരില്‍നിന്ന് ഇയാള്‍ അഞ്ചരയേക്കര്‍ ഭൂമി പാട്ടത്തിനെടുത്തിരുന്നു. ഇവിടെയാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പ് നടത്തിയാൽ പ്രത്യേകം അറയുള്ള വാഹനത്തില്‍ കഞ്ചാവ് വില്പനയ്ക്കെത്തിക്കുകയാണ് ചെയ്തിരുന്നത്.
.മലബാറിലെ എല്ലാ കേന്ദ്രങ്ങളിലും കഞ്ചാവെത്തിക്കാന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ട്. ലഹരിവസ്തുക്കള്‍ കടത്താന്‍ പ്രത്യേകം സജ്ജീകരണങ്ങളുള്ള വാഹനങ്ങളുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കണ്ണൂരിനടുത്ത് എടച്ചൊവ്വയിലെ ഷഗീറിന്റെ വീട്ടില്‍നിന്ന് 61 കിലോ കഞ്ചാവ് പിടികൂടിയശേഷമാണ് ഇയാളെത്തേടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചത്. അന്ന് പിടിയിലായ ഷഗീറും ഉളിക്കലിലെ ഓട്ടോഡ്രൈവര്‍ റോയിയും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇബ്രാഹിമിനെത്തേടി ഇറങ്ങിയത്.
കൂട്ടാളികള്‍ പലരും പിടിയിലായശേഷം ഒരുവര്‍ഷത്തോളമായി ഇബ്രാഹിം കേരളത്തില്‍ വന്നിട്ടില്ല. ഇയാള്‍ക്ക് രണ്ട് ഹോട്ടലുകളുണ്ട്. ബാങ്ക് അക്കൗണ്ടുകളില്‍ അധികം നിക്ഷേപങ്ങളൊന്നുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഇബ്രാഹിം കഞ്ചാവ് കൃഷിക്ക് കണ്ടെത്തിയ സ്ഥലം മാവോവാദികളുടെ സ്വാധീന കേന്ദ്രത്തിനടുത്താണ്. മാവോവാദികള്‍ സമാന്തര ഭരണം നടത്തുന്ന ചില വനമേഖലകള്‍ ആന്ധ്രയിലും തെലങ്കാനയിലുമുണ്ട്.
ഇവിടെ നൂറുകണക്കിന് ഹെക്ടര്‍ സ്ഥലത്ത് നടത്തുന്ന കഞ്ചാവ് കൃഷിയാണ് മാവോവാദികളുടെ പ്രധാന വരുമാനം. പ്രതിക്ക് ഇവരുമായി ബന്ധമുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലിസ് പറഞ്ഞു.












Click it and Unblock the Notifications