അതിജീവനത്തിൻ്റെ പുതുവഴി തേടി പോസ്റ്റ് ഓഫിസുകൾ ഡിജിറ്റൽ ഇന്ത്യാ സേവനങ്ങളിലൂടെ പുതുമോടി
കണ്ണുർ: പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുത്തൻ സേവനങ്ങളുമായി തപാൽ സർവീസും അതിജീവനത്തിൻ്റെ പാതയിൽ. കത്തുകൾ മാത്രമല്ല പൊതുജന സേവനങ്ങളും ഇനി പോസ്റ്റ് ഓഫീസിൽനിന്ന് ഇപ്പോൾ ലഭ്യമാണ്. പോസ്റ്റ് ഓഫീസുകളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പൊതുജന സേവനകേന്ദ്രങ്ങള്‍ തുടങ്ങിയത്. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും പൊതുജന സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഗവൺമെന്റ് ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഇനി പോസ്റ്റ് ഓഫീസുകളില്‍നിന്ന് ലഭ്യമാകും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍, ഇന്‍ഷ്വറന്‍സ് പ്രീമിയം, പാചക വാതക സിലിണ്ടര്‍ ബുക്കിംഗ്, പാസ്പോര്‍ട്ട് പുതുക്കല്‍, ഫാസ്ടാഗ്, വൈദ്യുത ബില്‍, വെള്ളക്കരം, ടെലിഫോണ്‍ ബില്‍ തുടങ്ങി 73 സേവനങ്ങള്‍ സെന്ററിലൂടെ ലഭിക്കും. ആധാർ സേവനങ്ങള്‍ നേരത്തെതന്നെ പോസ്റ്റ് ഓഫീസുകളില്‍ ആരംഭിച്ചിട്ടുണ്ട്. ഏതു ബാങ്കിൽ നിക്ഷേപിച്ച തുകയും പോസ്റ്റ് ഓഫീസിലെ ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം വഴി പിൻവലിക്കാം. ഒരു ദിവസം 10,000 രൂപവരെ പിൻവലിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ലഘു നിക്ഷേപപദ്ധതികൾ, മഹിളാ പ്രധാൻ, വിവിധ ഇൻഷ്വറൻസ് പദ്ധതികൾ എന്നിവ മുഖേന പോസ്റ്റ് ഓഫീസുകൾ ബാങ്കിംഗ്- സാമ്പത്തിക സേവനങ്ങളും നൽകുന്നുണ്ട്.
ഇപ്പോൾ കോവിഡ്കാലത്ത് ബാങ്കുകളിൽ പോകാതെ പെൻഷനടക്കമുള്ള സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുകയാണ് പോസ്റ്റ് ഓഫീസുകളിലെ ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം വഴി.
പേര്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, മേൽവിലാസം, ബാങ്ക് എന്നിവ മാത്രം പറഞ്ഞുകൊടുത്താൽ മതി പണം വീട്ടിലെത്തും. അടുത്തുള്ള പോസ്റ്റ്മാനോട് ആവശ്യപ്പെട്ടാലും സേവനം ലഭിക്കും. വിവരങ്ങൾ കൈമാറുന്നവർക്ക് പോസ്റ്റ്മാൻ പണം കൃത്യമായി വീട്ടിലെത്തിക്കുകയും ചെയ്യും.
പെൻഷൻ തുക ബാങ്കിലെത്തി വാങ്ങാൻ കഴിയാത്ത പ്രായമുള്ളവർക്കും പോസ്റ്റ് ഓഫീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ബയോമെട്രിക് പഞ്ചിംഗ് മെഷീനുമായാണ് പോസ്റ്റ്മാൻ വീട്ടിലെത്തുക. സാനിറ്റൈസറുമായി എത്തുന്ന പോസ്റ്റ്മാൻ പഞ്ചിംഗ് മെഷീൻ ക്ലീനാക്കിയശേഷം മാത്രമാകും ഓരോ ഉപഭോക്താവിനെയും കൊണ്ട് മെഷീനിലേക്ക് കൈവിരൽ പതിപ്പിച്ച് പണം പിൻവലിക്കാൻ അനുവദിക്കുക. പണം പിൻവലിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ചാർജോ മറ്റോ ഈടാക്കാൻ പാടില്ലെന്നുമുണ്ട്. ഇൻ്റർനെറ്റിൻ്റെ കടന്നു വരവോടെ കത്തുകൾ അയക്കുന്ന ശീലം ആളുകൾക്ക് കുറഞ്ഞതോടെയാണ് മറ്റു സേവനങ്ങൾ നൽകി അതിജീവനത്തിൻ്റെ പാത തേടാൻ തപാൽ മേഖല നിർബന്ധിതമായത്. ഓൺലൈൻ പെയ്മെൻ്റ് സിസ്റ്റം വന്നതോടുകൂടി മണിയോർഡർ അയക്കുന്നവരുടേ എണ്ണവും തീരെയില്ലാതായിരിക്കുകയാണ്.